കൊതുകിനെ ഇല്ലാതാക്കണമെന്ന് ഹർജി; ദൈവത്തിനു മാത്രമേ സാധിക്കൂവെന്ന് സുപ്രീം കോടതി

ന്യൂഡൽഹി∙ വിചിത്രമായ ഹർജികളാണ് പലപ്പോഴും സുപ്രീം കോടതിയിൽ എത്താറുള്ളത്. അത്തരത്തിലൊരു ഹർജിയാണ് വെള്ളിയാഴ്ച പരിഗണനയ്ക്കെത്തിയത്. ലോകത്തിലെതന്നെ ഏറ്റവും വിനാശകാരികളായ കൊതുകുകളെ ഇല്ലാതാക്കാൻ ഉത്തരവിടണം എന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ ഹർജി പരിഗണിച്ച കോടതി തങ്ങളുടെ നിസഹായാവസ്ഥ വെളിപ്പെടുത്തി.

‘ഞങ്ങൾ ദൈവങ്ങളല്ല. അവരെക്കൊണ്ടു മാത്രം കഴിയുന്ന കാര്യങ്ങൾ ഞങ്ങളോടു ചോദിക്കരുത്’ – സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് പരാതിക്കാരനായ ധനേഷ് ലഷ്ധനുമുന്നിൽ കൈമലർത്തി. രാജ്യാന്തര തലത്തിലെ കണക്കുകൾ പ്രകാരം 7,25,000 പേരാണു കൊതുകുകൾ പകർത്തുന്ന അസുഖങ്ങൾ ബാധിച്ചു മരിച്ചതെന്നു ഹർജിയിൽ പറയുന്നു. അതിനാൽ കൊതുകുകളെ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നടപ്പിലാക്കണമെന്നു സർക്കാരുകളോട് ആവശ്യപ്പെടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

എന്നാൽ ഏതെങ്കിലും കോടതികൾ ഉത്തരവിട്ടാൽ അധികാരികൾക്കു കൊതുകുകളെ ഇല്ലാതാക്കാവുന്നതാണെന്നു കരുതുന്നില്ലെന്നു കോടതി പറഞ്ഞു. എല്ലാവരുടെയും വീടുകളിൽപോയി കൊതുകുണ്ടോയെന്നു ചോദിച്ച് അവയെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസുമാരായ മദൻ ബി.ലോകൂറും ദീപക് ഗുപ്തയും അധ്യക്ഷരായ ബെഞ്ച് പറഞ്ഞു. ഹർജി കോടതി തള്ളിക്കളഞ്ഞു.