ഫാ.ടോം ഇന്ത്യയിലെത്തി; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി– ചിത്രങ്ങൾ

ഫാ. ടോം ഉഴുന്നാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.

ന്യൂഡൽഹി ∙ യെമനിൽ ഭീകരരുടെ പിടിയിൽനിന്നു മോചിപ്പിക്കപ്പെട്ടതിനുശേഷം ആദ്യമായി ഇന്ത്യയിലെത്തിയ ഫാ.ടോം ഉഴുന്നാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, ജോസ് കെ. മാണി എംപി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഫാ. ടോം ഉഴുന്നാലിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനൊപ്പം സിബിസിഐ കേന്ദ്രത്തിലേക്കു തിരിക്കുന്നു. ചിത്രം: സിബി മാമ്പുഴക്കരി.

റോമിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഇന്നു രാവിലെയാണ് ഫാ. ടോം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. ഡൽഹിയിലെത്തിയ ഫാ. ടോമിനെ അൽഫോൻസ് കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കേരളത്തിൽനിന്നുള്ള എംപിമാരും സഭാ പ്രതിനിധികളും ഇവിടെ എത്തിയിരുന്നു.

ഫാ. ടോം ഉഴുന്നാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും ഫാ ടോം കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്കു വത്തിക്കാൻ എംബസി സന്ദർശിക്കുന്ന അദ്ദേഹം വൈകിട്ട് 4.30ന് മാധ്യമങ്ങളെ കാണും. നാളെ ബെംഗളൂരുവിലേക്കു തിരിക്കും. ഞായറാഴ്ച രാവിലെ കേരളത്തിലെത്തും. ചൊവ്വാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

നാളെ ബെംഗളൂരുവിലേക്കു തിരിക്കുന്ന ഫാ. ടോം, 12 മണിക്കു സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തും.

ഡൽഹി വിമാനത്താവളത്തിലെത്തിയ ഫാ. ടോം ഉഴുന്നാലിലിനെ സ്വീകരിച്ച ശേഷം കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം മാധ്യമങ്ങളോടു സംസാരിക്കുന്നു. എംപിമാരായ കെ.സി. വേണുഗോപാൽ, ആന്റോ ആന്റണി, ജോസ് കെ. മാണി എന്നിവർ സമീപം. ചിത്രം: സിബി മാമ്പുഴക്കരി.

നാളെ രാവിലെ 8.30നു ബെംഗളൂരു വിമാനത്താവളത്തിൽ സ്വീകരണം. പത്തിനു കൂക്ക് ടൗണിലെ ഡോൺ ബോസ്കോ പ്രൊവിൻഷ്യൽ ഹൗസിൽ സ്വീകരണം. വൈകിട്ട് 5.30നു മ്യൂസിയം റോഡിലെ ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ കൃതജ്ഞതാ ബലി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് മൂന്നിനു വാർത്താസമ്മേളനം.

ഫാ. ടോം ഉഴുന്നാലിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.

ഞായർ രാവിലെ ഏഴിനു നെടുമ്പാശേരിയിലെത്തും. എട്ടിനു വെണ്ണല ഡോൺ ബോസ്കോ ഹൗസിൽ സ്വീകരണം. 9.45നു എറണാകുളം അതിരൂപതാ ആസ്ഥാനത്തെത്തും. 12നു വരാപ്പുഴ അതിരൂപതാ ആസ്ഥാന സന്ദർശനം. വൈകിട്ടു നാലിന് പാലാ ബിഷപ്സ് ഹൗസിൽ സ്വീകരണം. 5.30നു ജന്മനാടായ രാമപുരത്തു പൊതുസമ്മേളനം. തിങ്കളാഴ്ച വടുതല ഡോൺ ബോസ്കോ ആസ്ഥാനത്തു സലേഷ്യൻ വൈദികരെ കാണും. ചൊവ്വാഴ്ച രാവിലെ 11.30നു തിരുവനന്തപുരം അതിരൂപതാ ആസ്ഥാനത്തെത്തും.

ഫാ. ടോം ഉഴുന്നാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.

തുടർന്നു മണക്കാട് ഡോൺ ബോസ്കോ ഹൗസിൽ. വൈകിട്ട് അഞ്ചിന് നാലാഞ്ചിറ മാർ ഇവാനിയോസ് കോളജിലെ ഗിരിദീപം കൺവൻഷൻ ഹാളിൽ പൊതുസമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ, സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവർ പങ്കെടുക്കും. തുടർന്നു ക്ലിഫ് ഹൗസിൽ അത്താഴവിരുന്ന്. ബുധനാഴ്ച വൈകിട്ടു നാലിന് തൃശൂർ അതിരൂപതാ ആസ്ഥാന സന്ദർശനം. രാത്രി ബെംഗളൂരുവിലേക്കു മടങ്ങും.