നുണപ്രചാരണങ്ങൾ കൊണ്ട് സിപിഎമ്മിന്റെ ചെങ്കൊടി പിഴുതെറിയാനാകില്ല: യച്ചൂരി

ന്യൂഡൽഹി∙ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിറ്റ്ലറുടെ നയങ്ങളും ആശയങ്ങളുമാണു നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നു സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കേരളത്തിൽ സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തി അക്രമങ്ങൾ നടത്തുന്നത് ബിജെപിയും ആർഎസ്എസുമാണ്. നുണപ്രചാരണങ്ങൾ കൊണ്ട് സിപിഎമ്മിന്റെ ചെങ്കൊടി പിഴുതെറിയാനാകില്ലെന്നും യച്ചൂരി പറഞ്ഞു. സിപിഎമ്മിനും കേരള സർക്കാരിനുമെതിരായ ബിജെപി - ആർഎസ്എസ് പ്രചാരണത്തിനെതിരെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തേക്കു നടത്തി മാർച്ചിനുശേഷം സംസാരിക്കുകയായിരുന്നു യച്ചൂരി.

ബിജെപി അക്രമം തുടർന്നാൽ കേരളത്തിൽ ഒരു സീറ്റുപോലും നേടാനാകില്ല. അക്രമത്തിലൂടെയും ഭീകരതയിലൂടെയും കേരളത്തിൽ വേരുറപ്പിക്കാനാണു ബിജെപി – ആർഎസ്എസ് ശ്രമം. ജനരക്ഷാ യാത്രയ്ക്കിടെ ഡൽഹിയിലേക്കു പോയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നടപടിയെയും യച്ചൂരി പരിഹസിച്ചു. കേരളത്തിൽനിന്നു ഓടി രക്ഷപ്പെട്ട് അമിത് ഷാ ഡൽഹിയിലെത്തിയത് അഴിമതി ആരോപണത്തിൽനിന്ന് മകനെ രക്ഷിക്കാനാണ്, യച്ചൂരി കൂട്ടിച്ചേർത്തു.

ഡൽഹിയിൽ വിപി ഹൗസിൽനിന്നു തുടങ്ങിയ മാർച്ചിനു യച്ചൂരിയാണു നേതൃത്വം നൽകിയത്. പ്രതിഷേധത്തിൽ നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു. ബിജെപി ഓഫിസിനു മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു.