നികുതി വെട്ടിപ്പു നടത്തുന്നത് പ്രശസ്തർ; നടപടി കർശനമാക്കാൻ ഗതാഗത വകുപ്പ്

തിരുവനന്തപുരം ∙ പുതുച്ചേരി അടക്കമുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ പ്രചാരണപരിപാടി നടത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. പുതുച്ചേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ പട്ടിക തയാറാക്കുന്ന നടപടികൾ പൂർത്തിയായി. ചൊവ്വാഴ്ച മുതൽ ഉടമസ്ഥർക്ക് നോട്ടിസ് നൽകിത്തുടങ്ങും.

ഗതാഗത വകുപ്പിന്റെ എല്ലാ പ്രധാന ഓഫിസുകളിലും പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. വാഹനവുമായി ബന്ധപ്പെട്ട രേഖകളും ഉടമസ്ഥന്റെ തിരിച്ചറിയൽ രേഖകളും ഹാജരാക്കാൻ നിർദേശിക്കും. വാഹനം റജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥലങ്ങളിലെ മേൽവിലാസവുമായി ഒത്തുനോക്കും. കൃത്യമായ വിലാസമല്ല നൽകിയിരിക്കുന്നതെങ്കിൽ നിയമ നടപടി സ്വീകരിക്കും.

‘ആധാർ കാർഡ് അടക്കമുള്ള രേഖകൾ ഹാജരാക്കാൻ വാഹന ഉടമകളോട് ആവശ്യപ്പെടും. തെറ്റായ മേൽവിലാസമാണ് റജിസ്ട്രേഷനായി നൽകിയിരിക്കുന്നതെങ്കിൽ നിയമ നടപടി സ്വീകരിക്കും. ഒപ്പം നികുതിയും ഈടാക്കും’ – ഗതാഗത വകുപ്പ് അധികൃതർ മനോരമ ഓൺലൈനോട് പറഞ്ഞു.

തട്ടിപ്പു നടത്തുന്നവരിൽ കൂടുതലും പ്രശസ്തരായ വ്യക്തികളാണെന്നാണ് വകുപ്പിന്റെ കണ്ടെത്തൽ. എത്ര ഉന്നതരായാലും രക്ഷപ്പെടാൻ അനുവദിക്കരുതെന്ന നിർദേശമാണ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്നത്.

വാഹന വില അടിസ്ഥാനമാക്കിയാണ് കേരളത്തിൽ നികുതി ഈടാക്കുന്നത്. അഞ്ചുലക്ഷം രൂപ വരെ വിലയുള്ള വണ്ടിക്ക് വിലയുടെ ആറു ശതമാനമാണ് നികുതി. അഞ്ചുലക്ഷം മുതൽ പത്തുലക്ഷം വരെ വിലയുള്ള വാഹനത്തിന് വിലയുടെ എട്ടുശതമാനവും പത്തുമുതൽ പതിനഞ്ചുലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് പത്തുശതമാനവും പതിനഞ്ചു മുതൽ ഇരുപത് ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് പതിനഞ്ചു ശതമാനവുമാണ് നികുതി. ഇരുപതു ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങൾക്ക് ഇരുപത് ശതമാനവും.

പുതുച്ചേരി പോലുള്ള സ്ഥലങ്ങളിൽ നികുതി കുറവായതിനാലാണ് ആഡംബര വാഹനങ്ങൾ അവിടുത്തെ വിലാസത്തിൽ റജിസ്റ്റർ ചെയ്യുന്നത്.