മോദിയെപ്പോലെയല്ല, ഇന്ദിര അഭയാർഥികളെ സംരക്ഷിച്ചു: എ.കെ.ആന്റണി

ന്യൂഡൽഹി∙ രോഹിൻഗ്യൻ അഭയാർഥികൾക്കു നേരെ കേന്ദ്രസർക്കാർ മുഖംതിരിഞ്ഞു നിൽക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, ബംഗ്ലദേശിൽനിന്നുള്ള അഭയാർഥികൾക്ക് സംരക്ഷണമൊരുക്കിയത് ചൂണ്ടിക്കാട്ടിയാണ് ആന്റണിയുടെ വിമർശനം.

സഹായം തേടിയെത്തിയ നാൽപ്പതിനായിരത്തിലധികം രോഹിൻഗ്യകളെയാണ് സർക്കാർ പുറത്താക്കിയത്. എഴുപതുകളിൽ ഒരു കോടിയിലധികം അഭയാർഥികളാണ് ബംഗ്ലദേശില്‍നിന്ന് ഇന്ത്യയിലേക്ക് എത്തിയത്. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി യുഎസ് സേനയെ പോലും എതിർത്ത് അവരെ സംരക്ഷിച്ചു, സഹായം നൽകി. അവർക്ക് പ്രത്യേകമൊരു രാജ്യം ലഭിക്കാൻ യുദ്ധത്തിനു പോലും അവർ തയാറായെന്നും ആന്റണി പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ബഹുസ്വരതയും ആവിഷ്കാര സ്വാതന്ത്ര്യവും ആക്രമിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ, സിനിമ കാണാൻ, പുസ്തകമെഴുതാൻ ഒന്നിനുമുള്ള സ്വാതന്ത്ര്യം ഇന്നില്ല. വർഷങ്ങളായി നിലനിന്നിരുന്ന ആചാരങ്ങളും ഭീഷണി നേരിടുകയാണ്. സംവാദത്തിനും ചർച്ചയ്ക്കുമുള്ള സംസ്കാരം പോലും ഇന്ത്യയിൽ നഷ്ടപ്പെടുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഒരാൾക്കും പേടികൂടാതെ സ്വന്തം ആശയം പ്രചരിപ്പിക്കാൻ സാധിക്കുന്നില്ലെന്നും ആന്റണി പറഞ്ഞു.