യുദ്ധവിമാന കരാറിൽ മോദി മാറ്റം വരുത്തിയത് വ്യവസായിക്കു വേണ്ടി: രാഹുൽ

ന്യൂഡൽഹി∙ ഒരു വ്യവസായിയുടെ താൽപര്യമനുസരിച്ചാണ് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റങ്ങൾ വരുത്തിയതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതേക്കുറിച്ച് ചോദ്യങ്ങളുന്നയിക്കാൻ മാധ്യമങ്ങൾ തയാറാകാത്തത് എന്തുകൊണ്ടാണ്. അമിത് ഷായുടെ മകൻ ജയ്ഷായുടെ കമ്പനിയെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് ചോദിക്കാത്തതെന്താണെന്നും രാഹുൽ ചോദിച്ചു. നിങ്ങൾ എന്നോടു ചോദിക്കുന്ന എന്തിനും ‍ഞാൻ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അൺഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസിന്റെ (എഐയുഡബ്ല്യൂസി) ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

58,000 കോടി രൂപയുടേതാണു റഫേൽ ഇടപാട്. കരാറനുസരിച്ചുള്ള ആദ്യ വിമാനം 2019ൽ വ്യോമസേനയ്ക്കു ലഭിക്കും.

പൊതുജനങ്ങൾക്ക് നഷ്ടങ്ങളുണ്ടാക്കിയും ദേശീയ താൽപര്യങ്ങളിലും സുരക്ഷയിലും വിട്ടുവീഴ്ച വരുത്തിയും കേന്ദ്രം മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നു കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം ബിജെപി തള്ളി. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസിൽ ചോദ്യം ചെയ്തതിൽനിന്ന് ശ്രദ്ധതിരിക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് ബിജെപി ആരോപിച്ചു.

അതിനിടെ, ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡിന്റെ പൊതുതാൽപര്യങ്ങൾ കേന്ദ്രം അവഗണിച്ചുവെന്ന് കോൺഗ്രസ് വക്താവ് റൺദീപ് സിങ് സുജേർവാല അറിയിച്ചു. സാങ്കേതികവിദ്യാ കൈമാറ്റത്തിൽ പൊതുമേഖലാ സ്ഥാപനത്തെ തഴഞ്ഞു റിലയൻസ് ഡിഫൻസിനെ തിരഞ്ഞെടുത്തതിൽ അഴിമതിയുണ്ടെന്നു കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.