മൂ‍‍ഡീസ് റേറ്റിങ്ങിൽ മതിമറക്കരുത്; പ്രധാനമന്ത്രി മോദിയോട് മൻമോഹൻ സിങ്

കൊച്ചി ∙ മൂഡീസ് റേറ്റിങ്ങിൽ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ.മൻമോഹൻ സിങ്. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വർധിക്കുന്നത് നല്ല ലക്ഷണമല്ല. സാമ്പത്തിക പരിഷ്കാരങ്ങളെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽനിന്ന് വിപണി ഉടൻ കരകയറില്ല. രാജ്യത്ത് സാമ്പത്തിക അസമത്വം വർധിച്ചു വരികയാണെന്നും അദേഹം പറഞ്ഞു.

എറണാകുളം സെന്റ് തെരേസാസ് കോളജിൽ സംഘടിപ്പിച്ച സെമിനാറിലാണ് എൻഡിഎ സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്ക്കാരങ്ങളെ ധനകാര്യ വിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രി വിമർശിച്ചത്. കള്ളപ്പണത്തിന് എതിരായ ശരിയായ നടപടി നോട്ട് നിരോധനമായിരുന്നില്ല. ഭൂനികുതി അടക്കമുള്ള നികുതികൾ ലഘൂകരിക്കുകയായിരുന്നു വേണ്ടത്. കേന്ദ്രസർക്കാരിന്റെ തെറ്റായ സമീപനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ സാരമായി ബാധിച്ചു.

എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെക്കുറിച്ചുള്ള ദേശീയ സെമിനാർ മുൻ പ്രധാനമന്ത്രി ഡോ .മൻമോഹൻ സിങ് ഉദ്ഘാടനം ചെയ്യുന്നു സജീമോൾ അഗസ്റ്റിൻ, സിസ്റ്റർ ഡോ. ക്രിസ്റ്റബെൽ ഡോ. തുഷാര ജോർജ്, കെ.വി. തോമസ് എംപി, ഡോ. നിർമ്മല എന്നിവർ സമീപം.

തൊഴിലില്ലായ്മ നിരക്ക് ഉയർന്നു. ആഗോളവൽക്കരണത്തിന്റെയും മറ്റും ഫലമായി രാജ്യത്ത് സാമ്പത്തിക അസമത്വം ഉയർന്നുവെന്നും മൻമോഹൻ സിങ് അഭിപ്രായപ്പെട്ടു. അസമത്വവും തൊഴില്ലായ്മയും രാജ്യത്ത് അതീവ ഗുരുതരമായ സാഹചര്യമായിരിക്കും സൃഷ്ടിക്കുകയെന്നും അദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിനെതിരായ വിധിയെഴുത്താകുമോ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെന്ന ചോദ്യത്തിന് മൻമോഹന്റെ മറുപടിയിങ്ങനെ: പ്രവചിക്കാൻ ഞാനാളല്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രതീക്ഷയുണ്ട്.