ക്രിമിനലുകൾ ഇനി ഭരിക്കേണ്ട, തമിഴ്നാട്ടിലെ ജനങ്ങൾ ഉണരണം: കമൽ ഹാസൻ

ചെന്നൈ∙ തമിഴ്നാട്ടിലെ ജനങ്ങൾ ഉണർന്ന് എഴുന്നേൽക്കേണ്ട സമയമായെന്നു കമൽ ഹാസൻ. വി.കെ. ശശികലയുടെയും കുടുംബത്തിന്റെയും വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു കമൽ. 1,430 കോടി രൂപയുടെ അനധികൃത സ്വത്തുവകകളാണ് ആദായനികുതി വകുപ്പു നടത്തിയ റെയ്ഡിൽനിന്നു കണ്ടെടുത്തത്.

സർക്കാർ നടത്തുന്ന കവർച്ചയാണിത്. പരീക്ഷയുടെ ബെൽ അടിച്ചുകഴിഞ്ഞിരിക്കുന്നു. ക്രിമിനലുകൾ ഇനി ഭരിക്കാൻ പാടില്ല. ജനങ്ങൾ ജഡ്ജിമാരാകണം. ഉണർന്നെഴുന്നേൽക്കണം. മുന്നേറണം. ഒരു റിപ്പബ്ലിക് എങ്ങനെയാണോ പ്രവർത്തിക്കേണ്ടതു അതിലേക്കു ജനങ്ങൾ സംസ്ഥാനത്തെ എത്തിക്കണം– കമൽ വ്യക്തമാക്കി. പാർട്ടി രൂപീകരിച്ചു രാഷ്ട്രീയത്തിൽ പ്രവേശിക്കാനൊരുങ്ങുന്ന കമൽ തമിഴ്നാട്ടിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ശക്തമായ ഇടപെടലിന് ഒരുങ്ങുകയാണ്.

ശശികലയുടെ ബന്ധു ദിവാകരൻ, ടി.ടി.വി. ദിനകരന്‍, ജയലളിത താമസിച്ചിരുന്ന പോയസ് ഗാർഡനിലെ വേദനിലയം, ജയ ടിവിയുടെ ഓഫിസ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.

അതേസമയം, തെളിവുകളില്ലാതെ സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചാൽ കമൽ ഹാസനെതിരെ നടപടിയെടുക്കുമെന്ന് തമിഴ്നാട് മന്ത്രി ജയകുമാർ വ്യക്തമാക്കി.