വാഷിങ്ടൻ∙ പ്രമുഖ അമേരിക്കൻ ടിവി അവതാരകൻ ചാർളി റോസിനെതിരെ പീഡന ആരോപണവുമായി സ്ത്രീകൾ. എട്ടു സ്ത്രീകളാണു പരാതി നൽകിയത്. ഇതേത്തുടർന്ന് പിബിഎസ്, സിബിഎസ്, ബ്ലൂംബർഗ് ചാനലുകൾ ഇദ്ദേഹത്തിന്റെ പരിപാടികൾ റദ്ദാക്കി. ആഭാസ ഫോൺ വിളി, സ്ത്രീകളുടെ മുന്നിലൂടെ നഗ്നമായി നടത്തം, ശരീരത്തിൽ മോശമായി സ്പർശിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഇയാൾക്കെതിരെയുള്ളത്. ചാർളിയുടെ കൂടെ ജോലി ചെയ്തിരുന്നവരാണ് പരാതിക്കാരിൽ ഏറെയുമെന്നു വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പിബിഎസ്, ബ്ലൂംബർഗ് ടിവി, സിബിഎസ് തുടങ്ങിയ ചാനലുകളിലെ ജനപ്രിയ അവതാരകനാണ് 75കാരനായ ചാർളി.
മൂന്നു സ്ത്രീകൾ പരസ്യമായി പരാതിപ്പെട്ടപ്പോൾ അഞ്ചുപേർ പേര് വെളിപ്പെടുത്താതെയാണ് വാഷിങ്ടൻ പോസ്റ്റിനോടു സംസാരിച്ചത്. വാർത്തയെത്തുടർന്ന്, തന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിൽ മാപ്പ് ചോദിച്ച് ചാർളി പ്രസ്താവനയിറക്കി. 45 വർഷത്തെ പത്രപ്രവർത്തന ജീവിതത്തിനിടെ സ്ത്രീകളുൾപ്പെടെ നിരവധി പേർക്ക് ഉപദേശം കൊടുക്കാനായതിൽ അഭിമാനമുണ്ടെന്നു പറഞ്ഞാണ് ചാർളിയുടെ പ്രസ്താവന തുടങ്ങുന്നത്.
‘തന്റെ പെരുമാറ്റത്തെക്കുറിച്ച് ഇവരിൽ ചിലർ പരാതിപ്പെട്ടിരിക്കുന്നു. മോശമായ പെരുമാറ്റരീതിയിൽ അഗാധമായി മാപ്പു ചോദിക്കുന്നു. ചില സമയങ്ങളിൽ ബുദ്ധിശൂന്യമായി ഇടപെട്ടതിന്റെ ഉത്തരവാദിത്തം ഞാനേൽക്കുന്നു. എനിക്കു തെറ്റുപറ്റിയതായി തിരിച്ചറിയുന്നു’– ചാർളി പ്രസ്താവിച്ചു. മണിക്കൂറുകൾക്കകം ചാനലുകൾ ‘ചാർളി റോസ്’ ഷോ സസ്പെൻഡ് ചെയ്തു.
ചാർളി റോസ് കാലുകളിലും തുടകളിലും സ്പർശിച്ചെന്നാണ് അഞ്ച് സ്ത്രീകളുടെ പരാതി. ചാർളിയുടെ പിബിഎസ് ഷോ അസോസിയേറ്റ് പ്രൊഡ്യൂസർ ആയിരുന്ന റിയ ബ്രാവോ, അസിസ്റ്റന്റ് ആയിരുന്ന കെയ്ൽ ഗോഡ്ഫ്രെ റയാൻ, ഷോയുടെ കോഓർഡിനേറ്റർ മെഗാൻ ക്രേഡിറ്റ് എന്നിവരാണ് പരസ്യമായി പരാതിപ്പെട്ടവർ.