അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദ്ദേശം; നാവികസേനയുടെ കപ്പലുകളും

തിരുവനന്തപുരം∙ തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കി. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണു മുഖ്യമന്ത്രി കലക്ടര്‍മാരോടു സംസാരിച്ചത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ കലക്ടര്‍മാര്‍ അവിടുത്തെ കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികളെക്കുറിച്ചു വിവരിച്ചു. തിരുവനന്തപുരം ജില്ലയിലാണു കൂടുതല്‍ നാശനഷ്ടം. ദുരന്ത സാധ്യത കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍നിന്നു ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടര്‍മാരോട‌ു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കോസ്റ്റ് ഗാര്‍ഡിന്‍റെയും നാവിക - വ്യോമസേനകളുടെയും സഹായം തേടണം. അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇക്കാര്യം മുന്‍കൂട്ടി അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഒരോ ജില്ലയിലുമുണ്ടായ നാശനഷ്ടത്തിന്‍റെ വിവരങ്ങളും എടുത്ത നടപടികളും കലക്ടര്‍മാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. സുദേവന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവരും പങ്കെടുത്തു.

നാവികസേനയുടെ ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനവും കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമെ വായുസേനയുടെ സഹായവും സര്‍ക്കാര്‍ അഭ്യർഥിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിന് നാവികസേന കപ്പലുകൾ

തിരുവനന്തപുരത്തുനിന്നു കാണാതായ ആറു വള്ളങ്ങളെയും അതിലെ മൽസ്യത്തൊഴിലാളികളെയും ഒരു മറൈൻ എൻജിനീയറിങ് കപ്പലും കണ്ടെത്താനായി നാവികസേന നാലു കപ്പലുകൾ അയച്ചു. ഷാർദുൽ, നിരീക്ഷക്, കബ്ര, കൽപേനി എന്നീ കപ്പലുകളാണ് അയച്ചിരിക്കുന്നതെന്ന് ദക്ഷിണ നാവിക കമാൻഡ് അറിയിച്ചു. ഇതു കൂടാതെ കൊച്ചിയിൽനിന്ന് രണ്ട് വിമാനങ്ങളെയും അയച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് തീരം വിടുന്നതുവരെ ഇവ കടലിലും ആകാശത്തുമായി ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.