ഓഖി ദുരന്തം: വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി പിണറായി മാപ്പു പറയണമെന്ന് കുമ്മനം

തിരുവനന്തപുരം ∙ ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി അക്കാര്യം തുറന്നു സമ്മതിച്ച് ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ദുരന്ത നിവാരണ അതോറിറ്റി വരുത്തിയ വീഴ്ച മൂലം നിരവധി പേരുടെ വിലപ്പെട്ട ജീവനാണ് നഷ്ടമായത്. സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിൽ കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന ലത്തീൻ കത്തോലിക്കാ സഭയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രമാണ്.

ദുരന്ത നിവാരണത്തിനായി 1021 കോടി രൂപ കേന്ദ്രസർക്കാർ നൽകിയിട്ടും അതിന്‍റെ ഒരു ശതമാനം പോലും ചെലവഴിക്കാത്ത സർക്കാർ നടപടി മാപ്പർഹിക്കാത്ത കുറ്റമാണ്. ദുരന്തം നടന്ന് ആറു ദിവസമായിട്ടും എത്രപേരെ കാണാതായെന്നോ അവർ എവിടെയുണ്ടെന്നോ പറയാൻ പോലും കഴിയാത്ത അതോറിറ്റിയാണ് കേരളത്തിലുള്ളത്. ഇത് സംസ്ഥാനത്തിന് നാണക്കേടാണ്.

കേന്ദ്രത്തിൽനിന്ന് ഒന്നിലേറെ തവണ മുന്നറിയിപ്പ് കിട്ടിയെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും 30-ാം തീയതി മാത്രമാണ് അറിയിപ്പ് കിട്ടിയതെന്ന നുണ മുഖ്യമന്ത്രി ആവർത്തിക്കുകയാണ്. മുന്നറിയിപ്പ് അവഗണിച്ച അതോറിറ്റിയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിരപരാധികളുടെ ജീവൻ വച്ച് പന്താടിയ മുഖ്യമന്ത്രിക്കെതിരെ മനഃപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണം.

ദുരന്തനിവാരണം ഏകോപിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സ്വന്തം പാർട്ടിതന്നെ കണ്ടെത്തിയ സ്ഥിതിക്ക് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ രാജിവയ്ക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.