പെൺകുട്ടിയെ കാമുകൻ പിന്നാലെയെത്തി തീകൊളുത്തി കൊലപ്പെടുത്തി

ഹൈദരാബാദ്∙ കാമുകൻ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെത്തുടർന്ന് ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. സന്ധ്യാറാണി(25) ആണു കൊല്ലപ്പെട്ടത്. സെക്കന്ദരാബാദിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. എന്നാൽ തീകൊളുത്തിയ കാർത്തിക്(28) എന്നയാളെപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാൾ അറസ്റ്റിലായിട്ടുണ്ടോയെന്നും വ്യക്തമല്ല.

സെക്കന്ദരാബാദിൽ ഒരു അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ റിസപ്ഷനിസ്റ്റായിരുന്ന പെൺകുട്ടി യുവാവുമായി പ്രണയത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു. രണ്ടു വർഷം മുൻപ് ഇരുവരും ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് പോകുന്നതിനിടെ ബൈക്കിലെത്തിയ കാർത്തിക് സന്ധ്യയോടു സംസാരിച്ചു. ഇതു പിന്നീട് വാഗ്വോദമാവുകയും സന്ധ്യയെ കാർത്തിക് തള്ളിയിടുകയും ചെയ്തു.

തുടർന്ന് കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ സന്ധ്യയ്ക്കു മേൽ ഒഴിക്കുകയായിരുന്നു. പെൺകുട്ടി ഓടിയെങ്കിലും ഇയാൾ പിന്നാലെയെത്തി തീ കൊളുത്തുകയായിരുന്നു. കരച്ചിൽ കേട്ട് ചുറ്റിലുമുള്ളവർ ഓടിയെത്തി തീയണച്ചെങ്കിലും സന്ധ്യക്ക് 60 ശതമാനം പൊള്ളലേറ്റു. ഗാന്ധി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു മരണം.

സംഭവത്തിൽ പ്രതിക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡിസിപി ബി. സുമതി പറഞ്ഞു. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന പ്രതി സന്ധ്യയെ സ്ഥിരമായി ഉപദ്രവിച്ചിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ കുടുംബത്തോട് ഇക്കാര്യം പറഞ്ഞിരുന്നില്ല. പ്രതിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.