ഹൈദരാബാദ്∙ പ്രണയാഭ്യർഥന നിരസിച്ചതിനു പത്താം ക്ലാസുകാരിയെ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥി വീട്ടിൽ കയറി കഴുത്തറത്തു കൊലപ്പെടുത്തി. തെലങ്കാനയിലെ സങ്ക റെഡ്ഢി ജില്ലയിലാണു സംഭവം. പതിനാറുകാരി നികിതയാണു കൊല്ലപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. നികിത ഒറ്റയ്ക്കുള്ള സമയം നോക്കി വീട്ടിലെത്തിയ അരവിന്ദ് എന്ന യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
നികിതയെ താൻ കുറേ നാളുകളായി പിന്തുടരുകയായിരുന്നു. തന്നെ അവഗണിച്ചു മറ്റു ആൺകുട്ടികളുമായി സംസാരിച്ചതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അരവിന്ദ് പൊലീസിനോട് പറഞ്ഞു. കത്തിയുമായി വീട്ടിലെത്തിയ അരവിന്ദ് നികിതയുമായി വാക്കുതർക്കത്തിലേർപ്പെട്ട ശേഷം കഴുത്തറുക്കുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ നികിതയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരവിന്ദിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഹൈദരാബാദിൽ നാലു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ സമാന സംഭവമാണിത്.