ലണ്ടൻ∙ പുതുവർഷപ്പുലരിയിലേക്ക് ഇന്ത്യയ്ക്ക് സന്തോഷത്തോടെ ഉണരാമെന്ന് ലോകം. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം മറികടന്ന്, ബ്രിട്ടനെയും ഫ്രാൻസിനെയും പിന്നിലാക്കി ഇന്ത്യ വൻ സാമ്പത്തിക ശക്തിയാകുമെന്നാണ് റിപ്പോർട്ട്.
2018ൽ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ദ സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസിന്റെ (സെബർ) ആഗോള റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത 15 വർഷത്തിനിടയിൽ ഏഷ്യൻ സമ്പദ് വ്യവസ്ഥകൾ കുതിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ മുന്നേറ്റവും. ഡോളറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ 2018ല്‍ ബ്രിട്ടനെയും ഫ്രാന്‍സിനെയും മറികടക്കുകയെന്ന് സെബർ ഡപ്യൂട്ടി ചെയര്‍മാന്‍ ഡഗ്ലസ് മക്‌വില്യംസ് പറഞ്ഞു.
ഇന്ത്യയുടെ മാന്ദ്യം താൽക്കാലികമാണ്. നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമാണ് ഇപ്പോഴത്തെ മാന്ദ്യം. വരും വർഷങ്ങളിൽ സാമ്പത്തിക മുന്നേറ്റം പ്രകടമാകും. 2032ൽ യുഎസിനെ പിന്തള്ളി ചൈന ലോകത്തെ ഒന്നാം ശക്തിയായി മാറുമെന്നും സെബർ വിലയിരുത്തുന്നു. ബ്രെക്സിറ്റിനെ തുടർന്നുള്ള നടപടികളാണ് ബ്രിട്ടനെ ക്ഷീണിപ്പിക്കുന്നത്. റഷ്യയുടെ സ്ഥിതിയും പരിതാപകരമാണ്. 2032ഓടെ റഷ്യ പതിനൊന്നിൽനിന്നു 17-ാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെടുമെന്നും റിപ്പോർട്ട് പറയുന്നു.