ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി; വിദ്യാർഥികൾക്ക് പരുക്ക്

കോഴിക്കോട് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് വീട്ടിലേക്ക് ഇടിച്ചുകയറിയപ്പോൾ.

കോഴിക്കോട് ∙ പയ്യന്നൂരിൽ നിന്നു കോഴിക്കോട്ട് പഠനയാത്രയ്ക്ക് എത്തിയ ഷേണായിസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി. അഞ്ച് അധ്യാപകരും 38 വിദ്യാർഥികളും ബസിലുണ്ടായിരുന്നു. എട്ടു പേർക്ക് സാരമായ പരുക്കേറ്റു. മറ്റുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. പരുക്കേറ്റവരെ ബേബി മെമ്മോറിയൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നു ഡോക്ടർമാർ അറിയിച്ചു. 

പഠനയാത്രയ്ക്കു ശേഷം പയ്യന്നൂരിന് മടങ്ങുമ്പോഴാണ് സംഭവം. പുതിയാപ്പയ്ക്കു സമീപം എടയ്ക്കൽ വളവിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ ബസ് പടിഞ്ഞാറ വട്ടക്കണ്ടി തെക്കേത്തൊടിയിൽ രമ്യനിവാസിൽ സച്ചിദാനന്ദന്റെ വീട്ടിലേക്കാണ് ഇടിച്ചുകയറിയത്. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന സച്ചിദാനന്ദന്റെ മകന്റെ ഭാര്യ ഹിമയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ ദൃശ്യം.