ചിലർ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി∙ രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ അത്തരക്കാർക്ക് ഇന്ത്യയിലെ യുവാക്കൾ അനുയോജ്യമായ മറുപടിയാണു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ യുവജനദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ വിഡിയോ കോൺഫറന്‍സിങ്ങിലൂടെ സംസാരിക്കുകയായിരുന്നു മോദി. 

പാശ്ചാത്യ ലോകത്ത് ഇപ്പോഴും ഇന്ത്യയെപ്പറ്റി ഒട്ടേറെ പ്രചാരണങ്ങൾ നടക്കുന്നതായും യുവാക്കളെ അഭിസംബോധന ചെയ്ത ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. മുൻപ് സ്വാമി വിവേകാനനന്ദൻ ശബ്ദമുയർത്തിയതും ഇത്തരം സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരായാണ്.

രണ്ടു വർഷത്തിനകം ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും തുറസ്സായ സ്ഥലത്തെ മലമൂത്ര വിസർജ്ജനത്തിൽ നിന്നു വിമുക്തമാകണം. ഇതിനു വേണ്ട ശ്രമങ്ങൾ നടത്തണം. ഇക്കാര്യത്തിൽ യുവാക്കളുടെയും ഇടപെടലുണ്ടാകണം.  യുവാക്കളാണ് ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്കു നയിക്കുന്നത്. 

‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന വിവേകാനന്ദ വചനം പ്രാവർത്തികമാക്കണമെന്നും മോദി പറഞ്ഞു. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡ്ജിമാർ വാർത്താ സമ്മേളനം നടത്തിയ സംഭവത്തിൽ അതേസമയം മോദി പ്രതികരിച്ചില്ല. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി പഠിക്കുകയാണെന്നും ഇക്കാര്യത്തിൽ ഉപദേശം തേടി നിയമമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടതായും മോദിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.