വരുമാനത്തെ ബാധിക്കും, ഇന്ധന നികുതി കുറയ്ക്കാനാകില്ല: തോമസ് ഐസക്

തിരുവനന്തപുരം∙ ഇന്ധനവില വർധിക്കുന്നതിനിടെ, പെട്രോളിനും ‍ഡീസലിനുള്ള നികുതി കുറയ്ക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍. നികുതി കുറച്ചാല്‍ സംസ്ഥാനത്തിന്റെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.

കുടിശികയിനത്തില്‍ വൈദ്യുതി ബോര്‍ഡിനു 2441 കോടി രൂപ ലഭിക്കാനുണ്ടെന്ന് മന്ത്രി എം.എം.മണി ചോദ്യോത്തരവേളയില്‍ പറഞ്ഞു. കുടിശിക വരുത്തിയവരില്‍ ഏറെയും സര്‍ക്കാര്‍ സ്ഥാപനങ്ങളും വന്‍കിട സ്ഥാപനങ്ങളുമാണ്.

അരിവില കൂടാന്‍ കാരണം ജിഎസ്ടിയാണെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ നിയമസഭയെ അറിയിച്ചു. ബ്രാന്‍ഡഡ് അരിക്കാണ് വില വര്‍ധിച്ചത്. ഇനിയും വിലകൂടിയാല്‍ സര്‍ക്കാര്‍ നേരിട്ട് അരിക്കടകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്നും ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയിരുന്നു. ഇതിനു മറുപടി നൽകുകയായിരുന്നു മന്ത്രി.