നാഗർഹൊള കടുവാസങ്കേതം മേധാവി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച നാഗർഹൊള കടുവാസങ്കേതം മേധാവി മണികണ്ഠൻ.

കൽപ്പറ്റ ∙ കേരള അതിർത്തിയോടു ചേർന്ന നാഗർഹൊള കടുവാസങ്കേതം മേധാവി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തമിഴ്നാട് കേഡർ ഐഎഫ്എസ് ഉദ്യോഗസ്ഥനായ മണികണ്ഠനാണ് മരിച്ചത്. കാട്ടുതീ ഉണ്ടായ കേരള അതിർത്തിയിലെ കക്കനംകോട്ട വനത്തിൽ പരിശോധനയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം.

വെള്ളിയാഴ്ചയാണ് ഇവിടെ കാട്ടുതീ ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി എത്തിയ മണികണ്ഠനു നേരെ കാട്ടിൽനിന്നു വന്ന കൊമ്പനാന പാഞ്ഞെടുക്കുകയായിരുന്നു. കൂടെയുള്ളവർ ബഹളം വച്ചെങ്കിലും ആന മണികണ്ഠനെ ആക്രമിച്ചു. ബഹളത്തെ തുടർന്ന് ആന പിന്തിരിഞ്ഞപ്പോൾ ഇദ്ദേഹത്തെ എച്ച്ഡി കോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.