രാജ്യത്ത് ഏറ്റവുമധികം സ്വത്തുള്ള പ്രാദേശിക പാർട്ടി എസ്പി; വർധന 198%

ന്യൂഡൽഹി∙ പ്രാദേശിക പാർട്ടികളിൽ ഏറ്റവുമധികം സ്വത്തുള്ളത് സമാജ്‌വാദി പാർട്ടി (എസ്പി)ക്കാണെന്നു റിപ്പോർട്ട്. 2015–16 കാലയളവിൽ പാർട്ടിക്ക് 635 കോടിയുടെ സ്വത്തുക്കളുണ്ടെന്ന് അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (എഡിആർ) വ്യക്തമാക്കി. 22 പ്രാദേശിക പാർട്ടികളുടെ വിവരങ്ങൾ വച്ചുനടത്തിയ പരിശോധനയുടെ ഭാഗമായിട്ടാണു നടപടി.

2011–12 സാമ്പത്തിക വർഷം 212.86 കോടി സ്വത്തുക്കളാണ് എസ്പിക്കുണ്ടായിരുന്നത്. 2015–16 ആയപ്പോഴേക്കും ഇത് 634.96 കോടിയായി ഉയർന്നു. 198 ശതമാനത്തിന്റെ വർധനയാണ് ഇതിനിടയ്ക്കുണ്ടായത്. 2011-12ൽ ഉണ്ടായിരുന്നതിനേക്കാളും 155 ശതമാനത്തിന്റെ വർധനവാണ് 2015–16ൽ അണ്ണാ ഡിഎംകെയ്ക്കുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. ആദായനികുതി വകുപ്പിനും തിരഞ്ഞെടുപ്പ് കമ്മിഷനും നൽകിയ രേഖകൾ പ്രകാരമുള്ള കണക്കുകളാണു പുറത്തുവന്നിരിക്കുന്നത്.

ആറു വിഭാഗങ്ങളിലായിട്ടാണു പാർട്ടികളുടെ സ്വത്തുക്കളെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫിക്സഡ് അസറ്റ്, വായ്പയും മുൻപണവും, ഫിക്സഡ്‌ ഡെപ്പോസിറ്റ് (എഫി‍‍ഡിആർ), ടിഡിഎസ്, നിക്ഷേപങ്ങൾ, മറ്റു സ്വത്തുക്കൾ എന്നിങ്ങനെയാണവ. 2015–16ൽ ഫിക്സഡ് ‍ഡെപ്പോസിറ്റ്/‍ഡെപ്പോസിറ്റ് വിഭാഗത്തിൽ 1054.8 കോടിയുടെ നിക്ഷേപമുണ്ടായിരുന്നു. വായ്പ/മുൻ പണം വിഭാഗത്തിൽ മാത്രമാണ് ചെറിയ കുറവുണ്ടായിരിക്കുന്നത്. 2011–12ൽ 19.75 കോടി ആയിരുന്നത് 2015–16 ആയപ്പോഴേക്കും 1.2 കോടിയായി ചുരുങ്ങി.

കടബാധ്യതയിൽ തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്), തെലുങ്കുദേശം പാർട്ടി (ടിഡിപി) എന്നിവരാണു മുന്നിലുള്ളത്. ടിആർഎസിന് 15.97 കോടിയും ടിഡിപിക്ക് 8.186 കോടിയുമാണ് കടബാധ്യത.