ന്യൂഡൽഹി∙ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് എബിപി ന്യൂസ് – സീവോട്ടര്‍ സര്‍വേ. 80 സീറ്റുകളില്‍ ബിഎസ്പി – എസ്പി സഖ്യം 51 സീറ്റുകളില്‍ വിജയിക്കും. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ചേര്‍ന്ന് 25 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിയൂ. കോണ്‍ഗ്രസ് നാലു സീറ്റുകളില്‍ വിജയിക്കും. വോട്ട് ഷെയറിന്റെ കാര്യത്തിൽ എസ്പി – ബിഎസ്പി സഖ്യം 43 ശതമാനവും എൻഡിഎ 42 ശതമാനവും ലഭിക്കും. പ്രിയങ്കാ ഗാന്ധിയെ ജനറൽ സെക്രട്ടറിയായി നിയമിക്കുന്നതിനു മുൻപാണ് സർവേ നടത്തിയതെന്നും സീ വോട്ടർ വ്യക്തമാക്കുന്നു.
ബിഹാറില്‍ നരേന്ദ്ര മോദി – നിതീഷ് കുമാര്‍ സഖ്യം മുന്നിലെത്തുമെന്നാണ് പ്രവചനം. 40ല്‍ 35 സീറ്റുകള്‍ എന്‍ഡിഎ നേടും. ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം 5 സീറ്റില്‍ ജയിക്കുമെന്നും സര്‍വേ പറയുന്നു. അതേസമയം, ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കൂടുതൽ സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. 42 സീറ്റുകളിൽ 34 എണ്ണം തൃണമൂൽ നേടുമെന്നാണു പറയുന്നത്. ഏഴു സീറ്റുകൾ മാത്രമേ ബിജെപിക്കു നേടുകയുള്ളൂവെന്നും സീവോട്ടർ പറയുന്നു. യുപിഎ സഖ്യത്തിന് ഒരു സീറ്റു മാത്രമേ നേടാനാകുകയുള്ളൂവെന്നും സർവേ പ്രവചിക്കുന്നു.
യുപിയിൽ ഇപ്പോൾ തിരഞ്ഞെടുപ്പു നടന്നാൽ എസ്പി – ബിഎസ്പി സഖ്യം വൻ നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യ ടുഡേ – കാർവി സർവേയിലും കണ്ടെത്തിയിരുന്നു. ആകെയുള്ള 80 സീറ്റുകളിൽ 58 എണ്ണവും സഖ്യം നേടുമെന്നും ബിജെപിയുടെ സീറ്റുകൾ 18 ആയി ചുരുങ്ങുമെന്നും സർവേ പറയുന്നു. കോൺഗ്രസിന് ഇവിടെ നാലു സീറ്റുകൾ ലഭിക്കും.