നാഗ്പൂർ∙ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്നത് ഉറപ്പായ കാര്യമാണെന്ന് ആർഎസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. രാമക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് എത്രയും പെട്ടെന്ന് നിർമാണം തുടങ്ങും. എല്ലാ കാര്യങ്ങൾക്കും അതിന്റേതായ രീതികളുണ്ട്. സുപ്രീം കോടതി വിധിക്കായാണു കാത്തിരിക്കുന്നത്. ഉന്നത നീതിപീഠം അയോധ്യയിലെ ക്ഷേത്രത്തോടൊപ്പം തന്നെ നിൽക്കുമെന്ന് ഉറപ്പാണെന്നും ഭയ്യാജി ജോഷി പറഞ്ഞു.
വിഷയത്തിൽ ശ്രീ ശ്രീ രവിശങ്കറിന്റെ ഇടപെടലിനെയും ആർഎസ്എസ് സ്വാഗതം ചെയ്തു. അയോധ്യ വിഷയത്തിലെ പ്രശ്നപരിഹാരത്തിനു നിരന്തര ശ്രമങ്ങൾ നടത്തുമെന്ന് രവിശങ്കർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്നലെയാണു സംഘടനയുടെ ജനറൽ സെക്രട്ടറിയായി ഭയ്യാജി ജോഷിയെ നാലാം തവണയും തിരഞ്ഞെടുത്തത്. 2021 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.