ചിറ്റൂർ∙ ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ ഉൾപ്പെടെ നാലു മലയാളികൾ മരിച്ചു. കാസർകോട് നിന്നു തിരുപ്പതിയിലേക്ക് തീർഥാടനത്തിനു പോയ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുമ്പള നായിക്കാപ്പിലെ പക്കീര ഗഡ്ഡി (65), അനുജന്‍ മഞ്ജപ്പ ഗഡ്ഡി (50), മഞ്ജപ്പ ഗഡ്ഡിയുടെ ഭാര്യ സുന്ദരി (65), കാസര്‍കോട് മധൂര്‍ സ്വദേശി സദാശിവന്‍ എന്നിവരാണ് മരിച്ചത്. പക്കീര ഗഡ്ഡിയുടെ ഭാര്യ വാരിജ അടക്കമുള്ളവർക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിൽസയിലാണ്.
ഇന്നലെ രാവിലെയാണ് ഒമ്പതുപേർ അടങ്ങുന്ന സംഘം കാറിൽ തിരുപ്പതിയിലേക്ക് പുറപ്പെട്ടത്. ഇന്നു പുലർച്ചെ നാലുമണിക്ക് ചിറ്റൂർ–തിരുപ്പതി ഹൈവേയിലെ ബംഗാരുപാലെത്തായിരുന്നു അപകടം. കണ്ടെയ്നർ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ഇവർ സഞ്ചരിച്ചിരുന്ന മഹീന്ദ്ര സൈലോ കാർ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിൽ ഇടിക്കുകയായിരുന്നു.
കാറിന്റെ പിൻവശത്തിരുന്നവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു നാലു പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.