ബീഫിന്റെ പേരിൽ കൊലപാതകം: ബിജെപി നേതാവുൾപ്പെടെ 11 പേർ കുറ്റക്കാരെന്ന് കോടതി

റാഞ്ചി ∙ ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ യുവാവിനെ മര്‍ദിച്ചു കൊന്ന സംഭവത്തിൽ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ 11 പ്രതികള്‍ കുറ്റക്കാരെന്ന്  ജാര്‍ഖണ്ഡ് കോടതി. ആദ്യമായാണ് ബീഫിന്‍റെ പേരിലുളള കൊലപാതകങ്ങളില്‍ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുന്നത്. 11 പ്രതികളില്‍ മൂന്നു പേര്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റവും തെളിഞ്ഞതായി കോടതി പറഞ്ഞു.

പ്രതികളുടെ ശിക്ഷ അടുത്ത ചൊവ്വാഴ്ച വിധിക്കും. റാംഗഡിലെ ബിജെപി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കമാണ് പ്രതിപ്പട്ടികയിലുളളത്. കഴിഞ്ഞ ജൂണ്‍ 29നാണ് റാംഗഡ് സ്വദേശി അലിമുദീനെ ഗോസംരക്ഷകര്‍ മര്‍ദിച്ചുകൊന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോരക്ഷകരെ തള്ളിപ്പറഞ്ഞ ദിവസം തന്നെ നടന്ന കൊലപാതകം ദേശീയതലത്തില്‍ വലിയ ചർച്ചയായിരുന്നു.