Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏപ്രിൽ ഒന്നു മുതൽ മദ്യത്തിന് വിലകൂടുന്നു; ഭൂമിയുടെ ന്യായവിലയിൽ 10% വർധന

alcohol-drink

തിരുവനന്തപുരം∙ ബജറ്റിലെ പുതുക്കിയ നികുതി നിര്‍ദേശങ്ങള്‍ ഏപ്രിൽ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഭൂമിയുടെ ന്യായവില 10% വര്‍ധിക്കുമെന്നതാണ് ഇതില്‍ പ്രധാനം. മദ്യത്തിനും ഏപ്രിൽ ഒന്നു മുതല്‍ വില കൂടും. 400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പന നികുതി 200 ശതമാനമാകും. നിലവില്‍ ഇതു 125 ശതമാനമാണ്. 400 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 210 ശതമാനമാകും. നിലവില്‍ 135 ശതമാനമാണ്.

ബിയറിന്റെ നികുതി 70 ശതമാനത്തില്‍നിന്ന് നൂറു ശതമാനമായി ഉയരും. വിവിധ ബ്രാന്‍ഡുകള്‍ക്ക് ഇരുപതു രൂപവരെ വില വര്‍ധിക്കുമെന്ന് ബവ്റിജസ് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. വിദേശ നിര്‍മിത വിദേശ മദ്യവില്‍പനയ്ക്കും ഏപ്രിൽ ഒന്നു മുതല്‍ ‘രേഖകളില്‍’ അനുമതി ലഭിക്കും. ടെൻഡർ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ വിദേശ നിര്‍മിത വിദേശ മദ്യം ബവ്റിജസ് ഔട്ട്ലറ്റുകളിലെത്താന്‍ മാസങ്ങളെടുക്കും.

വിദേശ നിര്‍മിത മദ്യത്തിന് ഇപ്പോള്‍ 150 ശതമാനമാണ് കസ്റ്റംസ് ഡ്യൂട്ടി. ഇതിനു മുകളില്‍ നികുതി ഏര്‍പ്പെടുത്തിയാല്‍ മദ്യത്തിനു വലിയതോതില്‍ വില കൂടും. ഇക്കാരണത്താല്‍ താരതമ്യേന കുറഞ്ഞ നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശ നിര്‍മിത മദ്യത്തിന്റെ വില്‍പ്പന നികുതി 78%. വിദേശ നിര്‍മിത വൈനിന്റെ നികുതി 25%. വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പനയെ ബാധിക്കാതിരിക്കാന്‍ അടിസ്ഥാന വില ഇറക്കുമതി തീരുവ ഇല്ലാതെ കെയ്സ് ഒന്നിന് 6,000 രൂപയും വൈനിന് 3,000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.

നികുതിയിലെ പ്രധാന മാറ്റങ്ങള്‍:

∙ ഭൂമിയുടെ ന്യായവില 10% വര്‍ധിക്കും. അടുത്ത വര്‍ഷം മുതല്‍ ന്യായവില സമ്പൂര്‍ണമായി പരിഷ്ക്കരിക്കും.

∙ കേരള ഭൂനികുതി ഓര്‍ഡിനന്‍സ് 2014 പ്രകാരം വര്‍ധിപ്പിച്ച നികുതി നിരക്കുകള്‍ ഏപ്രിൽ ഒന്നു മുതല്‍ പുനഃസ്ഥാപിക്കപ്പെടും.

∙ പഞ്ചായത്തില്‍ 20 സെന്‍റ് വരെ സെന്റിന് ഒരു രൂപ. 20 സെന്റിനു മുകളില്‍ സെന്റിന് രണ്ടു രൂപ. മുനിസിപ്പാലിറ്റിയില്‍ ആറു സെന്റ് വരെ സെന്റിന് രണ്ടുരൂപ. ആറു സെന്റിന് മുകളില്‍ സെന്റിന് നാലുരൂപ. കോര്‍പറേഷനില്‍ നാലു സെന്റ് വരെ സെന്റിന്  നാലുരൂപ. നാലു സെന്റിനു മുകളില്‍ എട്ടുരൂപ. 

∙ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമിയിടപാടുകളില്‍ ഭൂമിയുടെ ന്യായവില ആറരലക്ഷം രൂപ വരെയാണെങ്കില്‍ മുദ്രപത്രനിരക്കായി 1000 രൂപ നല്‍കണം. അതു കഴിഞ്ഞുള്ള ഓരോ ലക്ഷത്തിനും 150 രൂപ വീതം നിരക്ക് വര്‍ധിക്കും.

∙ വില്ലേജ് ഓഫിസ്, കൃഷി ഓഫിസ്, ആശുപത്രി തുടങ്ങി എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും അഞ്ചുശതമാനം വര്‍ധന വരും.

∙ സബ് റജിസ്ട്രാർ ഓഫിസുകളിലെ സാക്ഷ്യപ്പെടുത്തിയ ആധാരപ്പകര്‍പ്പുകള്‍ക്ക് 10 പേജു കഴിഞ്ഞുള്ള ഓരോ പേജിനും അഞ്ചു രൂപ അധിക ഫീസ്.

∙ ലാഭേച്ഛയോടെയുള്ള എല്ലാ പരസ്യക്കരാറുകള്‍ക്കും അവകാശ കരാറുകള്‍ക്കും 500 രൂപയുടെ മുദ്രപത്രം. ഇപ്പോള്‍ 200 രൂപയാണിത്.

∙ വസ്തുക്കളുടെ കൈമാറ്റത്തിന് കുടുംബാംഗങ്ങള്‍ തമ്മില്‍ തയാറാക്കുന്ന മുക്ത്യാറുകള്‍ക്കുള്ള മുദ്രവില 300 രൂപയില്‍നിന്ന് 500 ആകും.

∙ സര്‍വേ, ഭൂരേഖ വകുപ്പ് നല്‍കുന്ന സേവനങ്ങളുടെ നിരക്കുകളും ഏപ്രിൽ ഒന്നു മുതല്‍ വര്‍ധിക്കും. താലൂക്ക് മാപ്പ്, ജില്ലാ മാപ്പ്, ലിത്തോ മാപ്പ്, ബ്ലോക്ക് മാപ്പ് റീസര്‍വേ, ഫീല്‍ഡ് മെഷര്‍മെന്റ് സ്കെച്ച് അടക്കമുള്ളവയുടെ വിലയാണു കൂടുന്നത്. 18 ശതമാനമാണ് ജിഎസ്ടി നിരക്ക്.