ജയ്പുർ ∙ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ജയിലിൽ അടയ്ക്കപ്പെട്ട ബോളിവുഡ് താരം സൽമാൻഖാൻ ജയിൽ മോചിതനായി. ജോധ്പുർ കോടതി ജാമ്യം നൽകിയതിനെ തുടർന്ന് വൈകിട്ടാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി സൽമാന് ജയിലിനു വെളിയിലെത്തിയത്. ജയിലിനു പുറത്തു കാത്തുനിന്നിരുന്ന ആരാധകർ ആർപ്പുവിളികളോടെയാണു താരത്തെ വരവേറ്റത്. ജയിലിൽനിന്ന് വിമാനത്താവളത്തിലേക്കു പോയ സൽമാൻ പ്രത്യേക വിമാനത്തില്‍ൽ മുംബൈയിൽ തിരിച്ചെത്തി.
50,000 രൂപയുടെ ജാമ്യത്തിലാണു കൃഷ്ണമൃഗ വേട്ടക്കേസിൽ സൽമാന് ജാമ്യം നൽകിയത്. ജോധ്പുർ സെഷൻസ് കോടതിയാണു ജാമ്യം അനുവദിച്ചത്. ഉച്ചയ്ക്കു ജാമ്യവാർത്ത പുറത്തുവന്നതിനു പിന്നാലെ പെട്ടെന്നുതന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു. കേസിൽ അഞ്ചുവർഷം ശിക്ഷിക്കപ്പെട്ട സൽമാൻ രണ്ടു ദിവസമാണ് ജയിലിൽ കഴിഞ്ഞത്.
സാക്ഷിമൊഴികൾ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും സൽമാന്റെ അഭിഭാഷകർ വാദിച്ചു. ദൃക്സാക്ഷികളുടെ മൊഴിയില്‍ വൈരുധ്യമുണ്ട്. കെട്ടിച്ചമച്ച തെളിവുകളാണു പൊലീസ് ഹാജരാക്കിയത്. സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന നടനു മാനുഷിക പരിഗണന നല്‍കി ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ജഡ്ജിയെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയെങ്കിലും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനെ ബാധിച്ചില്ല.
വന്യജീവി സംരക്ഷണനിയമപ്രകാരം അഞ്ചുവര്‍ഷത്തെ ജയില്‍ ശിക്ഷ കിട്ടിയ സല്‍മാനെ ജോധ്പൂര്‍ സെൻട്രൽ ജയിലിലാണു പാര്‍പ്പിച്ചിരുന്നത്. ജയിലിലെത്തിയ താരം മാനസികമായി തളര്‍ച്ചയിലാണെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെങ്കിലും താരം മാനസികമായി തളർച്ചയിലാണെന്നു ജയിൽ അധികൃതർ പറഞ്ഞു.
അതിനിടെ, സൽമാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്ന ജഡ്ജി ഉൾപ്പെടെയുള്ളവരെ സ്ഥലംമാറ്റി ഉത്തരവിറങ്ങി. സൽമാൻ ഖാനു ശിക്ഷ വിധിച്ച ജഡ്ജി ദേവ്കുമാര്‍ ഖാത്രി, വാദം കേള്‍ക്കുന്ന ജോധ്പുര്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിയുമടക്കം 87 ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടിക രാജസ്ഥാന്‍ ഹൈക്കോടതി പുറത്തിറക്കി. രാജസ്ഥാനില്‍ സാധാരണ ഏപ്രില്‍ 15 നുശേഷമാണു ജഡ്ജിമാരുടെ സ്ഥലമാറ്റമെങ്കിലും ഇത്തവണ നേരത്തെയാണെന്നു റിപ്പോർട്ടുണ്ട്.
ജോധ്പുർ സെൻട്രൽ ജയിലിൽ പ്രത്യേക സുരക്ഷയുള്ള രണ്ടാം വാർഡിലെ 106–ാം നമ്പർ തടവറയിലാണു സൽമാനെ പാർപ്പിച്ചിരുന്നത്. പീഡനക്കേസിൽ തടവിൽ കഴിയുന്ന അസാറാം ബാപ്പു, ഭൻവാരി ദേവി കൊലക്കേസ് പ്രതി മൽഖൻ സിങ് വിഷ്ണോയ്, മതസ്പർധയുടെ പേരിൽ കൊല നടത്തി വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലെ പ്രതി ശംഭുലാൽ റേഗർ എന്നിവരും ഇതേ ബ്ലോക്കിലാണ് കഴിയുന്നത്.