പൂരം പടിവാതിലിൽ നിൽക്കുമ്പോൾ ജില്ലയിൽ പൊലീസിൽ അഴിച്ചുപണി

തൃശൂർ∙ ജില്ലയിലെ പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാരെയും ഡിവൈഎസ്പിമാരെയുമാണു മാറ്റിയത്. തൃശൂർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ പി. വാഹിദിനെ തൃശൂരിൽത്തന്നെ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയായി നിയമിച്ചു. പകരം നാദാപുരം ഡിവൈഎസ്പിയും തൃശൂർ വെസ്റ്റ് സ്റ്റേഷനിലെ മുൻ സിഐയുമായ വി.കെ. രാജു എസിപിയാകും.

റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന എം.ജെ. സോജനെ എറണാകുളം റൂറൽ നർക്കോട്ടിക്സിലേക്കു മാറ്റി. പകരം  ടി.കെ. സുബ്രഹ്മണ്യനെ നിയമിച്ചു. ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പിയായി പി.പ്രദീപ്കുമാറിനെ നിയമിച്ചപ്പോൾ ഈ പദവിയിലിരുന്ന എസ്.അമ്മിണിക്കുട്ടനെ കോട്ടയം ക്രൈംബ്രാഞ്ചിലേക്കു സ്ഥലം മാറ്റി.

തൃശൂർ ക്രൈംബ്രാഞ്ചിൽ ഡിവൈഎസ്പിയായി കോഴിക്കോട് വിജിലൻസിലെ വി.എ. ഉല്ലാസെത്തും. പി.ടി. ബാലൻ പൊലീസ് അക്കാദമിയിൽ ഡിവൈഎസ്പിയാകും. തൃശൂർ പൂരം ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണു തൃശൂരിന്റെ ചുമതലയുള്ള എസിപിയെ മാറ്റുന്നത്. ഉദ്യോഗസ്ഥരോട് ഉടൻ പുതിയ സ്ഥലങ്ങളിൽ‍ ചുമതലയേറ്റെടുക്കണമെന്നാണു നിർദേശം.