ദിവ്യ എസ്. അയ്യർ സ്വകാര്യവ്യക്തിക്കു നൽകിയത് സർക്കാർ ഭൂമിതന്നെ: റിപ്പോർട്ട്

വർക്കല∙ തിരുവനന്തപുരം സബ് കലക്ടറായിരുന്ന ദിവ്യ എസ്.അയ്യര്‍ വ‍ര്‍ക്കലയില്‍ സ്വകാര്യവ്യക്തിക്കു നല്‍കിയതു സര്‍ക്കാര്‍ ഭൂമിയാണെന്നു കണ്ടെത്തല്‍. പുറമ്പോക്കു ഭൂമിയാണു കൈമാറിയതെന്നു ജില്ലാ സർവേ സൂപ്രണ്ട് കണ്ടെത്തി. ഒരു കോടിരൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ദിവ്യ എസ്. അയ്യര്‍ സ്വകാര്യവ്യക്തിക്കു വിട്ടുകൊടുത്തു വിവാദമായിരുന്നു.

വര്‍ക്കല വില്ലിക്കടവില്‍ സംസ്ഥാന‌പാതയോരത്തു സ്വകാര്യവ്യക്തി അനധികൃതമായി കൈവശംവച്ചിരുന്ന ഭൂമി കഴിഞ്ഞ ജൂലൈയില്‍ റവന്യുവകുപ്പ് ഏറ്റെടുത്തിരുന്നു. നടപടിക്കെതിരെ സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സബ് കലക്ടറോടു ഹൈക്കോടതി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണു ഭൂമി സ്വകാര്യവ്യക്തിക്കു വിട്ടുനൽകി ദിവ്യ എസ്.അയ്യര്‍ ഉത്തരവിറക്കിയത്.

വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ വര്‍ക്കല – പാരിപ്പള്ളി സംസ്ഥാനപാതയോരത്തെ സ്ഥലമാണു സ്വകാര്യവ്യക്തി പതിച്ചു നല്‍കിയത്. 27 സെന്റ് റോഡ് പുറമ്പോക്ക് സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി വര്‍ക്കല തഹസില്‍ദാര്‍ കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തിരുന്നു. ഇവിടെ അയിരൂര്‍ പൊലീസ് സ്റ്റേഷനു കെട്ടിടം നിര്‍മിക്കണമെന്നു തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. എന്നാല്‍ റവന്യുവകുപ്പിന്റെ നടപടി ചോദ്യം ചെയ്തു ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചു.

ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കു നിര്‍ദേശം നല്‍കി. തുടര്‍ന്ന് സബ് കലക്ടര്‍ പരാതിക്കാരിയുടെ ഭാഗം കേട്ടതിനുശേഷം തഹസില്‍ദാറുടെ നടപടി റദ്ദാക്കുകയായിരുന്നു.