32 വർഷമായിട്ടും ‘മോക്ഷം’ കിട്ടാത്ത ഫയലുകൾ; ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹിയിൽ സിവിൽ സർവീസസ് ദിനാഘോഷ ചടങ്ങുകളുടെ സമാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി∙ രാജ്യത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഫയലുകൾ വർഷങ്ങളോളം തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫയലുകൾ തീർപ്പാക്കുന്നതിൽ ഇപ്പോഴും ഏറെ കാലതാമസം നേരിടുന്നുണ്ട്. ഇതിനു മാറ്റം വരുത്താൻ സാങ്കേതികതയുടെ ഉൾപ്പെടെ സഹായം തേടാൻ സർക്കാർ ഉദ്യോഗസ്ഥർ തയാറാകണം. അതുവഴി സാധാരണക്കാരുടെ ജീവിതത്തിലും മാറ്റമുണ്ടാക്കണം. രാജ്യ വികസനത്തിനു പങ്കാളിത്ത ജനാധിപത്യം അത്യാവശ്യമാണെന്നും മോദി പറഞ്ഞു. പന്ത്രണ്ടാം സിവിൽ സർവീസസ് ദിനാചരണത്തോടനുബന്ധിച്ച് രണ്ടു ദിവസമായി നടന്നു വന്ന പരിപാടികൾക്കു സമാപനം കുറിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘ഹിന്ദു വിശ്വാസ പ്രകാരം ‘ചാർ–ധാം’ ക്ഷേത്രങ്ങളിലെ തീർഥാടനത്തിലൂടെ മനുഷ്യനു മോക്ഷം ലഭിക്കുമെന്നാണ്. എന്നാൽ സർക്കാർ വിഷയത്തിലാകട്ടെ 32 വർഷം യാത്ര ചെയ്താൽ പോലും ഒരു ഫയലിനു ‘മോക്ഷം’ ലഭിക്കാത്ത അവസ്ഥയാണ്’ ഭരണപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിലെ കാലതാമസത്തെ വിമർശിച്ചു മോദി ചൂണ്ടിക്കാട്ടി. 

രാജ്യഭരണം കാര്യക്ഷമമാക്കാൻ ബഹിരാകാശ സാങ്കേതിത ഉൾപ്പെടെ ഉപയോഗപ്പെടുത്തണം. ലോകമെമ്പാടും വളര്‍ന്നു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ സാങ്കേതികതയ്ക്കനുസരിച്ച് മാറാൻ സർക്കാർ ഉദ്യോഗസ്ഥരും തയാറാകണം. ഒട്ടേറെ കഴിവുള്ളവരാണ് സർക്കാർ ജീവനക്കാർ. ആ ശേഷി മുഴുവൻ രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ഉപയോഗപ്പെടുത്തണം. സ്വാതന്ത്ര്യത്തിനു മുൻപു വരെ ഇംഗ്ലിഷുകാരുടെ വളർച്ചയായിരുന്നു ഭരണത്തിന്റെ ലക്ഷ്യം, പക്ഷേ ഇന്ന് അത് സാധാരണക്കാരുടെ വളർച്ചയാണു ലക്ഷ്യമിടുന്നത്.

പുതിയ നയങ്ങളും നിയമങ്ങളും രൂപപ്പെടുത്തുമ്പോൾ ജനങ്ങളുടെ താൽപര്യങ്ങൾക്കായിരിക്കണം മുൻഗണന. ഇക്കാര്യത്തിൽ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള സഹകരണവും അത്യാവശ്യമാണ്. രാജ്യം 2022ൽ സ്വാതന്ത്ര്യത്തിന്റെ  75–ാം വാർഷികം ആഘോഷിക്കുകയാണ്. എന്തിനു വേണ്ടിയാണോ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ പോരാടിയത്, രാജ്യത്തിന്റെ ആ പുരോഗതിയിലേക്കു കുതിക്കാനുള്ള അവസരമാണു വരുന്നതെന്നും മോദി പറഞ്ഞു. സർക്കാർ ജീവനക്കാർക്കായുള്ള വിവിധ പുരസ്കാരങ്ങളും ചടങ്ങിൽ മോദി സമ്മാനിച്ചു.