ഉറങ്ങാതെ നീതിപീഠം; ചരിത്രത്തിലെ പരമോന്നത ‘രാത്രിവിധികൾ’

ന്യൂഡൽഹി∙ ഇതാദ്യമായല്ല പരമോന്നത കോടതി വിധികൾക്കായി രാജ്യം ഉറക്കമിളച്ച് കാത്തിരിക്കുന്നത്. യാക്കൂബ് മേമനു വധശിക്ഷ വിധിക്കുന്നതിനും നിഥാരി കൂട്ടക്കൊലക്കേസിലെ വിധിയുമെല്ലാം സുപ്രീംകോടതി പ്രഖ്യാപിച്ചത് പുലർച്ചെയായിരുന്നു. യാക്കൂബ് മേമനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചപ്പോൾ നിഥാരി കേസിലെ പ്രതി സുരീന്ദർ കോലിയുടെ വധശിക്ഷ റദ്ദാക്കുകയായിരുന്നു കോടതി ചെയ്തത്.

കർണാടകയിൽ ഗവർണർക്കെതിരായ കോൺഗ്രസിന്റെ അപേക്ഷ സുപ്രീംകോടതി രാത്രിയേറെ വൈകി പരിഗണിച്ചപ്പോൾ ചരിത്രത്തിൽ തൊട്ടുപിന്നിലുള്ളത് മുംബൈ സ്ഫോടനകേസിലെ ഒന്നാംപ്രതി യാക്കൂബ് മേമനു വധശിക്ഷ വിധിക്കാനായി 2015 ജൂലൈ 30നു പുലർച്ചെ സുപ്രീംകോടതി കൂടിയതാണ്. രാഷ്ട്രപതി ദയാഹർജി തള്ളിയതോടെ 29നു രാത്രി 10.30നു യാക്കൂബ് മേമനു വേണ്ടി പുതിയ ഹർജിയെത്തുകയായിരുന്നു. ഇത് ദീപക് മിശ്രയുടെ മൂന്നംഗ ബെഞ്ചിനാണു ചീഫ് ജസ്റ്റിസ് കൈമാറിയത്. 

2015 ജൂലൈ 30ന് പുലർച്ചെ 2.15ന് ഹർജി പരിഗണിക്കുന്നതിനു കോടതി ചേർന്നു. അവസാന ഹർജിയും തള്ളി 4.55നു വിധിയെത്തി. പുലർച്ചെ 6.43നു മേമന്റെ വധശിക്ഷയും നടപ്പാക്കി. നിഥാരി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി സുരീന്ദർ കോലിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതും ഇത്തരത്തിൽ പുലർച്ചെ ചേർന്നാണ്. വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നര മണിക്കൂർ മുൻപാണു 2014 സെപ്റ്റംബർ എട്ടിനു പുലർച്ചെ 1.40നു ജസ്റ്റിസുമാരായ എച്ച്.ആർ.ദത്തു, എ.ആർ.ദാവെ എന്നിവരുടെ ബെഞ്ച് ശിക്ഷ റദ്ദാക്കിയത്.