കിങ്ങായി കിങ്മേക്കർ; എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മാറ്റി

എച്ച്.ഡി.കുമാരസ്വാമി

ബെംഗളൂരു∙ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നു പ്രഖ്യാപിച്ച ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ചടങ്ങുകൾ മാറ്റിവച്ചു. തിങ്കളാഴ്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികമായതിനാൽ അന്നത്തെ ചടങ്ങ് മാറ്റണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതനുസരിച്ചാണു തീരുമാനം. ബുധനാഴ്ച സത്യപ്രതിജ്ഞാചടങ്ങ് നടക്കുമെന്നാണു റിപ്പോർട്ട്. വിശ്വാസ വോട്ടെടുപ്പിനു മുമ്പുതന്നെ ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണു മന്ത്രിസഭ രൂപീകരിക്കാൻ അവകാശമുന്നയിച്ചു കുമാരസ്വാമി ഗവർണർ വാജുഭായി വാലയെ കണ്ടത്. വിശ്വാസ വോട്ടെടുപ്പിനു മുമ്പു ഭൂരിപക്ഷം ഉറപ്പായില്ലെങ്കിൽ മാന്യമായി രാജിവയ്ക്കണമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, യെഡിയൂരപ്പയ്ക്കും കർണാടക ഘടകത്തിനും മുന്നറിയിപ്പു നൽകിയിരുന്നു. ആർഎസ്എസ് നേതൃത്വത്തിനും കർണാടകയിൽ നടന്ന കുതിരക്കച്ചവടത്തോടു താൽപര്യം ഇല്ലായിരുന്നു.

നിയമസഭയിൽ വികാരാധീനനായി നടത്തിയ പ്രസംഗത്തിനു ശേഷമാണു യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചത്. ‘കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഞാന്‍ കര്‍ണാടകയില്‍ ഉടനീളം സഞ്ചരിച്ചു. ജനങ്ങള്‍ നല്‍കിയ പിന്തുണയും സ്നേഹവും മറക്കാന്‍ കഴിയില്ല. ജനങ്ങള്‍ ഞങ്ങള്‍ക്ക് 104 സീറ്റ് നല്‍കി അനുഗ്രഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമാണ് എന്നെ മുഖ്യമന്ത്രിയാക്കിയത്. എപ്പോഴെങ്കിലും തിരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് കണ്ടിട്ടുണ്ടോ? ഞാന്‍ പാര്‍ട്ടി പ്രസിഡന്റായത് 2016ലാണ്. കോണ്‍ഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണു ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചത്. ആറര കോടി ജനങ്ങൾ പിന്തുണച്ചത് ബിജെപിയെ ആണ്. കോൺഗ്രസിനും ജെഡിഎസിനും ജനാധിപത്യത്തിൽ വിശ്വാസമില്ല’– യെഡിയൂരപ്പ പറഞ്ഞു.

കർണാടകയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ വിശദമായി അറിയാം

വെള്ളിയാഴ്ച സംഭവിച്ചത് – വീണ്ടും ചോർച്ച? രണ്ട് എംഎൽഎമാരെ ബിജെപി 'ഹൈജാക്' ചെയ്തെന്ന് കുമാരസ്വാമി

വ്യാഴാഴ്ച സംഭവിച്ചത് – യെഡിയൂരപ്പ സർക്കാർ അധികാരത്തിൽ; പ്രതിഷേധിച്ച് കോൺഗ്രസ് – ജെഡിഎസ് സഖ്യം

ബുധനാഴ്ച സംഭവിച്ചത് – കോൺഗ്രസിന് തിരിച്ചടി; യെഡിയൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന് സുപ്രീംകോടതി

ചൊവ്വാഴ്ച സംഭവിച്ചത് – അവകാശം ഉന്നയിച്ച് ഇരുപക്ഷവും; കർണാടകയിൽ ഗവർണറാണ് ‘കിങ് മേക്കർ’