മാലിന്യസഞ്ചി വലിച്ചെറിയാൻ പുറത്തിറങ്ങുമ്പോൾ ഇനി മുതൽ ശ്രദ്ധിക്കുക!

Representative Image

തിരുവനന്തപുരം∙ പൊതു സ്ഥലത്തു സ്ഥിരമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു. സ്ഥിരമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് ആദ്യം മുന്നറിയിപ്പു നൽകും. അതിനു ശേഷവും ഇതു തുടരുന്നവർക്കെതിരെ ഐപിസി സെക്ഷൻ 269, 278, കേരള പോലീസ് ആക്ട്, 1994 ലെ കേരള മുൻസിപാലിറ്റി ആക്ട്, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരം നിയമ നടപടി സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

സംസ്ഥാന സർക്കാരും വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന മഴക്കാല പൂർവ ശുചീകരണ പരിപാടികൾക്കാവശ്യമായ പിന്തുണയും സഹായവും നൽകാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും യൂണിറ്റ്് മേധാവിമാർക്കും നിർദ്ദേശം നൽകി. പ്രാദേശിക തലങ്ങളിൽ അമിതമായ ഖര, ജല, വായു മലിനീകരണമുണ്ടാക്കുന്ന പ്രദേശങ്ങൾ കണ്ടെത്തുന്നതിനും ജനമൈത്രി സമിതികളുടെ സഹായത്തോടെ ബോധവത്കരണം നടത്തുന്നതിനും നിർദേശിച്ചു. 

മഴക്കാലത്തു പകർച്ച വ്യാധികൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പൊലീസ് സഹകരണം നൽകും. പൊലീസ് ഓഫീസുകളും പരിസരങ്ങളും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിച്ചു വരുകയാണ്. ഇത് എത്രയും വേഗം പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ജില്ലാ പൊലീസ് മേധാവിമാരും റേഞ്ച്് ഐജിമാരും മേഖല എഡിജിപിമാരും മേൽനോട്ടം വഹിക്കണമെന്നും റിപ്പോർട്ട്് ജൂൺ 15നകം നൽകണമെന്നും ബെഹ്റ നിർദേശിച്ചു.