മുഹമ്മദ് യാസിൻ വിജിലൻസ് മേധാവിയാകും; ക്രൈംബ്രാഞ്ച് ഷേഖ് ദർവേഷ് സാഹിബിന്

എഡിജിപി മുഹമ്മദ് യാസിൻ (ഫയല്‍ ചിത്രം)

തിരുവനന്തപുരം∙ എഡിജിപി മുഹമ്മദ് യാസിനെ സംസ്ഥാന വിജിലൻസ് മേധാവിയായി നിയമിച്ചു. എൻ.സി. അസ്താന കേന്ദ്ര സർവീസിലേക്കു പോയ ഒഴിവിലാണ് യാസിന്റെ നിയമനം.

ഷേഖ് ദർവേഷ് സാഹിബ് യാസിനു പകരം പുതിയ ക്രൈംബ്രാഞ്ച് മേധാവിയായും ചുമതലയേൽക്കും. ഡിഐജി സേതുരാമന്‍ പൊലീസ് ആസ്ഥാനത്തെ എഐജിയാകും. 

കേന്ദ്ര സര്‍വീസിലേക്കു മടങ്ങാനുള്ള വിജിലന്‍സ് ഡയറക്ടര്‍ എന്‍.സി. അസ്താനയുടെ ആവശ്യം കേന്ദ്രം കഴിഞ്ഞാഴ്ച അംഗീകരിച്ചിരുന്നു.  ആദ്യം മുതലേ പദവിയില്‍ താല്‍പര്യക്കുറവു പ്രകടിപ്പിച്ച അസ്താന ഡല്‍ഹിയില്‍ നിന്നും സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയെങ്കിലും സര്‍ക്കാറുമായി നല്ല ബന്ധത്തിലായിരുന്നില്ല. ഉടനെ കേന്ദ്ര സര്‍വീസിലേക്കു പോകാനുള്ള ശ്രമവും തുടങ്ങിയിരുന്നു. 

പേഴ്സണല്‍ മന്ത്രാലയത്തില്‍ നിന്നും ഇതു സംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചു. ബിഎസ്എഫിന്റെ ചുമതലയിലേക്ക്    പോകുമെന്നാണു സൂചന.