പത്തനംതിട്ട∙ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആറന്മുള പാർഥ സാരഥി ക്ഷേത്രത്തിൽ തുലാഭാരം നടത്തി. ശർക്കരയും പഴവും കൊണ്ടായിരുന്നു തുലാഭാരം. ബിജെപി നേതാവ് ബി.രാധാകൃഷ്ണമേനോനും സംഘവും അദ്ദേഹത്തെ സ്വീകരിച്ചു.
അതിനു ശേഷം മാരാമണിലെത്തി ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുമായി കൂടിക്കാഴ്ച നടത്തി. അര മണിക്കൂറോളം ഇരുവരും സംസാരിച്ചു. മിസോറാം ഗോത്രവർഗക്കാർ അഥിതികളെ സ്വീകരിക്കുന്ന പ്രത്യേക ഷാൾ കുമ്മനം രാജശേഖരൻ മാർ ക്രിസോസ്റ്റത്തെ അണിയിച്ചു. മിസോറാം ഗവർണറാകാൻ കഴിഞ്ഞത് കുമ്മനം ഭാഗ്യവാനായതുകൊണ്ടാണെന്ന് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പറഞ്ഞു.
മിസോറാമിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയാകാൻ മാർ ക്രിസോസ്റ്റത്തിനെ കുമ്മനം ക്ഷണിച്ചു. പിന്നീട് അട്ടത്തോട് ആദിവാസി കോളനിയിൽ സന്ദർശനം നടത്തി. ഇന്ന് ശബരിമല ദർശനത്തിനുപോകും.