ക്വട്ടേഷനും കൂട്ടിക്കൊടുപ്പിനും കൂട്ട്; പൊലീസിൽ ഒരുപാട് അലവലാതികൾ: പന്ന്യൻ

പന്ന്യൻ രവീന്ദ്രൻ

കോട്ടയം ∙ അധോലോക സംഘത്തിനും ക്വട്ടേഷനും കൂട്ടിക്കൊടുപ്പിനും ഇപ്പോൾ പൊലീസുകാരാണു കൂട്ടെന്നും പൊലീസിൽ ഒരുപാട് അലവലാതികളുള്ള കാലമാണിതെന്നും സിപിഐ ദേശീയ സെക്രട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. ഒരു വിഭാഗം പൊലീസുകാർ ക്രിമിനൽ പണിയാണെടുക്കുന്നത്. ഒരു ചെറുപ്പക്കാരനെ ആളുമാറി കസ്റ്റഡിയിൽ എടുത്തു മർദ്ദിച്ചു കൊന്നു. പൊലീസുകാർ മനുഷ്യത്വം ഇല്ലാത്തവരായി മാറുകയാണ്.

പൊലീസ് മേധാവിയുടെ വീട്ടിൽ ഷൂ തുടയ്ക്കാനും അടിച്ചുവാരാനും നായയെ കുളിപ്പിക്കാനും വരെ പൊലീസുകാരാണ്. പണ്ട് കാരണമില്ലാതെ ഒരു പൊലീസുകാരൻ തന്റെ നടുവിനു ചവിട്ടിയതു കൊണ്ടാണ് ഇപ്പോൾ ബെൽറ്റ് ഇട്ടു നടക്കുന്നത്. കുറച്ചുപേർ കാരണം മറ്റു ചെറുപ്പക്കാരായ പൊലീസുകാർക്കു പെണ്ണുകിട്ടാത്ത അവസ്ഥയാണിപ്പോൾ. തെറ്റു ചെയ്യുന്നവരെ പിരിച്ചു വിട്ടാലേ സേന നന്നാകൂ. കോട്ടയത്ത് യുവകലാസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പുസ്തകപ്രകാശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.