ബിഷപ്പിനെതിരായ ലൈംഗികാരോപണം സഭയ്ക്ക് അപമാനകരമെന്ന് ഡോ. എം.സൂസപാക്യം

ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം

കൊച്ചി∙ജലന്തർ ബിഷപ്പുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതിയിൽ നീതി നടപ്പാകണമെന്നു തന്നെയാണു സഭയുടെ നിലപാടെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം. കെആർഎൽസിസി യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.  ഇപ്പോഴത്തെ സംഭവങ്ങൾ സഭയ്ക്ക് അപമാനകരമാണ്. നീതി നടപ്പാക്കേണ്ടതു സഭയുടെ കടമയാണ്. സത്യം പുറത്തു വരണം.

കുറ്റക്കാർക്കെതിരെ ശിക്ഷാനടപടികളുണ്ടാകും. സഭയെ താറടിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ട്. സഭയെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട. വിശ്വാസം  മുറുകെ പിടിച്ചു സഭ മുന്നോട്ടു പോകും. ബിഷപ്പിനെതിരെ  പരാതി ലഭിച്ചാൽ  പ്രൊവിൻസിന്റെ  തലവൻ അതു റോമിലേക്കു കൈമാറും. ഇത്തരം പരാതികളിൽ  നടപടിയെടുക്കേണ്ടതു റോമിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗിക പീഡനക്കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ പ്രതിനിധി പരാതിയുമായി കഴിഞ്ഞ ദിവസം ഡിജിപി ലോക്നാഥ് ബെഹ്റയെ കണ്ടിരുന്നു. കേസിൽ ഏകപക്ഷീയമായി നടപടിയെടുക്കരുതെന്നായിരുന്നു ആവശ്യം.

കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയെങ്കിലും ഡിജിപി സ്വീകരിച്ചില്ല. പരാതി കോട്ടയം എസ്പിക്കാണു നല്‍കേണ്ടതെന്നു ഡിജിപി നിർദേശിച്ചു. അതേസമയം, ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റ് കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ.വി.സുഭാഷ് പറഞ്ഞത്.