മഴയിൽ മരണം 14; കോടികളുടെ നഷ്ടം; ദുരിതത്തിൽ മുങ്ങി കേരളം- ചിത്രങ്ങൾ, വിഡിയോ

കനത്ത മഴയെത്തുടർന്ന് വെള്ളത്തിലായ കോഴിക്കോട്ട് തടമ്പാട്ട് താഴത്ത് റോഡിലൂടെ സാഹസികമായി ഇരുചക്രവാഹനത്തിൽ പോകുന്നവർ. ചിത്രം : റസൽ ഷാഹുൽ

കോട്ടയം∙ സംസ്ഥാനത്തു മഴ കുറഞ്ഞെങ്കിലും വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരിതം തുടരുന്നു. ബുധനാഴ്ച മാത്രം മഴദുരിതത്തിൽ 14 പേർ മരിച്ചു. അതോടെ ഇതുവരെ കാലവർഷക്കെടുതിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 102 ആയി. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ രണ്ടുപേർ വീതവും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്.12 പേരെ കാണാതായി. 59,517 പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്. ഇന്നു മഴ വീണ്ടും ശക്തമാകുമെന്നും ഞായറാഴ്ച വരെ തുടരുമെന്നുമാണു കാലാവസ്ഥാ പ്രവചനം. മിക്ക ജില്ലകളിലും റോഡ്, റെയിൽ ഗതാഗതങ്ങൾ തടസ്സപ്പെട്ടു. നിരവധി വീടുകളിൽ വെള്ളം കയറി. തീരപ്രദേശത്തു കടൽക്ഷോഭം. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്. കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി.

എറണാകുളം – കൊല്ലം മെമു, കൊല്ലം – എറണാകുളം മെമു, എറണാകുളം –കോട്ടയം, കോട്ടയം – എറണാകുളം, എറണാകുളം–കായംകുളം, കായംകുളം–എറണാകുളം, പുനലൂർ – ഗുരുവായൂർ, ഗുരുവായൂർ–പുനലൂർ പാസഞ്ചറുകളും, തിരുനൽവേലി – പാലക്കാട്, പാലക്കാട്–തിരുനൽവേലി പാലരുവി എക്സ്പ്രസുകളുമാണ് റദ്ദാക്കിയത്. മറ്റു ട്രെയിനുകൾ വേഗം കുറച്ച് ഓടിക്കുകയാണ്. മീനച്ചിലാറിൽ വെള്ളം വീണ്ടും ഉയർന്നു. കാലവര്‍ഷക്കെടുതിമൂലമുളള ഭീമമായ നഷ്ടം വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിനു കേരളത്തിലേക്ക് കേന്ദ്രസംഘത്തെ അയയ്ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

മഴയുടെ കൂടുതൽ വാർത്തകളും ചിത്രങ്ങളും വിഡിയോയും ‘ലൈവ് അപ്ഡേറ്റ്സിൽ’. Read Also: തോരാമഴയിൽ കേരളം– ചൊവ്വാഴ്ചതോരാമഴയിൽ കേരളം– തിങ്കളാഴ്ച