കേന്ദ്രത്തിനെതിരെ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭം: കോണ്‍ഗ്രസ് മുൻകയ്യെടുക്കും

ന്യൂഡൽഹി∙ അസമിലെ ദേശീയ പൗരത്വ റജിസ്റ്റർ, റഫാൽ യുദ്ധ വിമാന ഇടപാട്, ബാങ്ക് തട്ടിപ്പ്, കർഷക ദുരിതം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിനു മുൻകയ്യെടുക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം.

പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി, ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ, രാജ്യസഭാ നേതാവ് ഗുലാം നബി ആസാദ് എന്നിവർ ഇക്കാര്യത്തിൽ പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്തും. സംയുക്ത പ്രക്ഷോഭത്തിന്റെ വ്യവസ്ഥകൾക്ക് വൈകാതെ രൂപം നൽകുമെന്നു വക്താവ് രൺദീപ് സിങ് സുർജേവാല അറിയിച്ചു.

ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനു മുൻകയ്യെടുത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം രൂപീകരണത്തിനു വേഗം കൂട്ടാൻ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഐക്യത്തിൽ വിള്ളൽ വീഴാതിരിക്കാൻ പ്രധാനമന്ത്രിയായി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കോൺഗ്രസ് തൽക്കാലം ഉയർത്തിക്കാട്ടേണ്ടതില്ലെന്നാണ് തീരുമാനം. എന്നാൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയായാൽ രാഹുൽ തന്നെ പ്രധാനമന്ത്രിയെന്ന അവകാശം ഉന്നയിക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.