ബിഷപ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു: കന്യാസ്ത്രീ വത്തിക്കാൻ പ്രതിനിധിക്കയച്ച കത്ത് പുറത്ത്

ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ

കൊച്ചി∙ ജലന്തർ ബിഷപ്പിനെതിരായ ലൈംഗിക ആരോപണത്തിൽ പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാൻ പ്രതിനിധിക്കയച്ച കത്തിന്റെ പകർപ്പ് പുറത്ത്. ബിഷപ്പ് മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണു കന്യാസ്ത്രീ കത്തിൽ പറയുന്നത്. തന്നെ ഫോണിൽ വിളിച്ചും അശ്ലീലം പറഞ്ഞു. ബിഷപ് മാനസികമായിക്കൂടി പീഡിപ്പിക്കുന്നുണ്ടെന്നും കത്തിൽ പരാതി ഉന്നയിക്കുന്നു.

ഭയന്നിട്ടാണ് ഇക്കാര്യങ്ങൾ പുറത്തു പറയാതിരുന്നതെന്നാണു കന്യാസ്ത്രീ നൽകുന്ന വിശദീകരണം. 2014 ഏപ്രിൽ 20നാണ് ആദ്യ പീഡനത്തിന് ഇരയായതെന്നു കന്യാസ്ത്രീ നേരത്തേ മൊഴി നൽകിയിരുന്നു. തൃശൂരിൽ സഭയുടെ ചടങ്ങിൽ പങ്കെടുത്തശേഷം കുറവിലങ്ങാട്ടെ മഠം അതിഥി മന്ദിരത്തിൽ എത്തിയ ബിഷപ് തന്നെ 20ാം നമ്പർ മുറിയിലേക്കു വിളിച്ചു വരുത്തി പീഡനത്തിനിരയാക്കി. വൃദ്ധസദനവും വനിതാ ഹോസ്റ്റലും പ്രവർത്തിക്കുന്ന മഠത്തിലെ ഗെസ്റ്റ് ഹൗസിൽ ബിഷപ്പുമാർ താമസിക്കാൻ പാടില്ലെന്നാണു ചട്ടമെന്നും കന്യാസ്ത്രീയുടെ മൊഴിയിൽ പറയുന്നു.

എന്നാൽ‌ സഭയുടെ സ്ഥാപനങ്ങളിൽ എത്തുമ്പോൾ ബിഷപ് പലപ്പോഴും തങ്ങിയതു കുറവിലങ്ങാട്ടെ മഠത്തിലായിരുന്നു. പിന്നീടു ജലന്ധറിൽ എത്തിയ ബിഷപ് അവിടെനിന്നു ഫോണിൽ വിളിച്ചു മോശമായി സംസാരിച്ചു. തുടർന്നാണു സഭയിൽ പരാതി നൽകിയതെന്നും കന്യാസ്ത്രീ അന്വേഷണ സംഘത്തിനു മുന്നിൽ വ്യക്തമാക്കിയിരുന്നു.