പീഡനക്കേസ്: വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡ‍ൽഹി∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തള്ളി. ഉടൻതന്നെ കീഴ്ക്കോടതിയിൽ കീഴടങ്ങണമെന്നും സുപ്രീം കോടതി നിർദേശിച്ചു. കീഴടങ്ങിയശേഷം ജാമ്യാപേക്ഷ നൽകാം. അതേസമയം, വൈദികർക്കു ജാമ്യം നൽകിയാൽ തന്നെ ബ്ലാക്ക്മെയിൽ ചെയ്യുമെന്നു കേസിൽ കക്ഷിചേർന്ന പരാതിക്കാരി അറിയിച്ചു. വൈദികർ സ്വന്തം ഭാഗം ന്യായീകരിക്കുന്ന വിഡിയോ തന്റെ കൈവശമുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു.

ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരും വ്യക്തമാക്കിയിരുന്നു. ഒന്നാം പ്രതി 1999ൽ പീഡനം നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കേണ്ടതുണ്ട്. പ്രതികൾ‍ക്ക് മതവിഭാഗത്തിന്റെ പിന്തുണയുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ലൈംഗികശേഷി പരിശോധന ഉൾപ്പെടെ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതി നിർദേശാനുസരണമാണ് സർക്കാർ റിപ്പോർട്ട് നൽകിയത്.

അതേസമയം, കേസിൽ അറസ്റ്റിലായ ഫാ. ജോബ് മാത്യു, ഫാ. ജോൺസൺ വി. മാത്യു എന്നിവർക്കു നേരത്തേ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.