കാലവർഷക്കെടുതി: 8316 കോടിയുടെ നഷ്ടം; 20,000ൽ പരം വീടുകൾ പൂർണമായി തകർന്നു

തിരുവനന്തപുരം∙ 1924നുശേഷം കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയാണ് ഇത്തവണ നാം അഭിമുഖീകരിക്കേണ്ടി വന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഓഖി ചുഴലിക്കൊടുങ്കാറ്റ് ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നു സംസ്ഥാനം കരകയറിവരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു ദുരന്തത്തെ സംസ്ഥാനത്തിന് അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വാർത്താസമ്മേളനത്തിൽനിന്ന്:

നാശനഷ്ടങ്ങള്‍

പ്രാഥമിക വിലയിരുത്തലനുസരിച്ച് ഏകദേശം 8,316 കോടി രൂപയുടെ നഷ്ടമാണു സംസ്ഥാനത്തുണ്ടായിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 38 പേര്‍ മരണപ്പെടുകയും നാലുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് 20,000-ത്തോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. 439 ദുരിതാശ്വാസ ക്യാമ്പുകള്‍ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. പതിനായിരത്തോളം കിലോമീറ്റര്‍ പൊതുമരാമത്തു റോഡുകള്‍ തകര്‍ന്നുകഴിഞ്ഞു. പ്രാദേശിക റോഡുകള്‍ക്കും പാലങ്ങള്‍ക്കും പുറമേയാണ് ഈ കണക്ക്. പല പാലങ്ങളും പുനര്‍നിര്‍മിക്കുകയോ ബലപ്പെടുത്തേണ്ടതായോ വരും. ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടുപോയി.


കാര്‍ഷിക വിഭവങ്ങളും വന്‍തോതില്‍ നശിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഉരുള്‍പ്പൊട്ടല്‍ പോലുള്ള മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഇതിന്‍റെ ഫലമായി ഉയര്‍ന്നുവന്നിട്ടുണ്ട്. കേരളത്തിലെ 27 ഡാമുകള്‍ ഇതിന്‍റെ ഭാഗമായി തുറന്നുവിടേണ്ടിയും വന്നിട്ടുണ്ട്. നദികള്‍ പലയിടത്തും ഗതിമാറി കരകവിഞ്ഞൊഴുകി. 215 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്‍ണ്ടായി. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഏക വരുമാനമാര്‍ഗ്ഗമായിരുന്ന വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടുപോയ കുടുംബങ്ങളുമുണ്ട്. നഗരങ്ങളില്‍ കുടിവെള്ളം തടസ്സപ്പെടുന്ന നിലയുണ്ടായി. ജലസംഭരണികള്‍ മലിനമാകുന്ന പ്രശ്നവും ഉയര്‍ന്നുവന്നു.

നിരവധിപേര്‍ വീടുകളില്‍ വെള്ളം കയറിയും വീടു തകര്‍ന്നും കഴിയുകയാണ്.  രണ്ടാംഘട്ട പ്രളയക്കെടുതിയെത്തുടര്‍ന്നു ക്യാംപുകളില്‍ എത്തിച്ചേര്‍ന്ന 60,000ത്തോളം പേരില്‍ 30,000ത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളെ ആശ്രയിച്ചാണു കഴിയുന്നത്. ഇവിടങ്ങളില്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങാന്‍ ഒട്ടേറെ സമയമെടുക്കും. കിടപ്പാടവും കൃഷിഭൂമിയും കടകളും വീട്ടുപകരണങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. വെള്ളം ഒഴുകിപ്പോകുന്ന താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ ഇപ്പോഴും വെള്ളവും ചെളിയും കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.

രക്ഷാപ്രവര്‍ത്തനം

സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങളാണു നടന്നിട്ടുള്ളത്. മന്ത്രിമാര്‍ അവര്‍ക്കു ചുമതലയുള്ള ജില്ലകളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും സജീവമായിത്തന്നെ രംഗത്തുണ്ടായിരുന്നു. ദുരിതാശ്വാസകേന്ദ്രങ്ങളില്‍ ഭക്ഷണം, വസ്ത്രം, വെള്ളം, ശുചിമുറി എന്നിവ പരാതിക്കിടനല്‍കാത്തവിധം സജ്ജീകരിക്കുന്നതിനു കഴിഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമായിത്തന്നെ പ്രവര്‍ത്തിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ജില്ലകളിലും തലസ്ഥാനത്തും പ്രവര്‍ത്തനമാരംഭിച്ചു. മഴ കനത്തതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ദുരന്തനിവാരണസേനയുടെയും കര, വ്യോമ, നാവിക സേനകളുടെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും ഫയര്‍ഫോഴ്സിന്‍റേയും നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനം ഏവരും ശ്ലാഘിച്ചിട്ടുള്ളതാണ്. സന്നദ്ധപ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു. ജില്ലാ കലക്ടര്‍മാരുടെയും എറണാകുളം, വയനാട് ജില്ലകളിലേക്കു പ്രത്യേകം ചുമതലപ്പെടുത്തി അയച്ച ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും പങ്കു ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രതിനിധി സംഘമാണു പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള ചര്‍ച്ച നടത്തിയതും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയമൊന്നും സര്‍ക്കാര്‍ കാണുന്നില്ല. നാടിന്‍റെയും ജനങ്ങളുടെയും താല്‍പ്പര്യമാണ് പ്രധാനം.

സംസ്ഥാനം നടത്തിയ ഏകോപനവും കൂട്ടായ്മയുമാണു രക്ഷാപ്രവര്‍ത്തനം കുറ്റമറ്റതാക്കാനും ദുരന്തത്തിന്‍റെ ആഘാതം കുറയ്ക്കാനും സഹായിച്ചത്. സമാനതകളില്ലാത്ത ദുരിതം നേരിടാന്‍ കൈയും മെയ്യും മറന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാവരോടും സര്‍ക്കാര്‍ നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും ഈ സഹകരണമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കേന്ദ്രത്തിന്‍റെ ഇടപെടല്‍

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഇക്കാര്യത്തില്‍ ഇടപെടുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ഗവര്‍ണർ നല്‍കിയ പങ്കും സംഭാവനയും മാതൃകാപരമാണ്. നമ്മുടെ സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘം സന്ദര്‍ശനം പൂര്‍ത്തിയാവുന്നതിനു മുമ്പുതന്നെ പുതിയ സാഹചര്യം മനസ്സിലാക്കിയിരുന്നു. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ‘കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായ പ്രളയക്കെടുതി അസാധാരണമാംവിധം ഗുരുതരമാണെന്ന്’ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വാര്‍ത്താമാധ്യമങ്ങളെ അറിയിക്കുകയുണ്ടായി. 100 കോടി രൂപയുടെ അടിയന്തരസഹായവും അദ്ദേഹം വാഗ്ദാനം നല്‍കി.

1220 കോടി രൂപ അടിയന്തര കേന്ദ്രസഹായം നല്‍കണമെന്ന ആവശ്യം സംസ്ഥാനം രാജ്നാഥ് സിങ്ങിന്‍റെ മുമ്പില്‍ അവതരിപ്പിക്കുകയുണ്ടായി. പ്രാഥമികമായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള ആവശ്യമാണ് ഉന്നയിച്ചത്. വെള്ളം ഇറങ്ങിക്കഴിഞ്ഞ ശേഷമേ കൃത്യമായ നഷ്ടം കണക്കാക്കാനാവൂ എന്നതിനാല്‍ വീണ്ടും കേന്ദ്ര സംഘത്തെ അയയ്ക്കണമെന്ന കാര്യവും സംസ്ഥാനം മുന്നോട്ടുവച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണഫണ്ടിന്‍റെ മാര്‍ഗരേഖയിലെ പരിമിതി കണക്കിലെടുത്തു നഷ്ടത്തിന്‍റെ തീവ്രതയ്ക്കും വ്യാപ്തിക്കുമനുസൃതമായി നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട് എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

മറ്റു സഹായങ്ങള്‍

അയല്‍സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയും സഹായവും നല്‍കുകയുണ്ടായി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി വ്യക്തികളും സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ തയാറായി മുന്നോട്ടുവന്നിട്ടുണ്ട്. ലോകത്തെങ്ങുമുള്ള മലയാളികള്‍ അവരുടേതായ സഹായങ്ങള്‍ നല്‍കുന്നതിനു സന്നദ്ധമായി മുന്നോട്ടുവന്നിട്ടുണ്ട്. നാടിന്‍റെ ദുരിതം എന്ന നിലയില്‍ ഏറ്റെടുത്തുകൊണ്ടു പ്രവര്‍ത്തിക്കുന്നതിനു വാര്‍ത്താമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവരും പങ്കുവഹിച്ചിട്ടുണ്ട്.


റെസിഡന്‍സ് അസോസിയേഷനുകള്‍, സാമൂഹിക സംഘടനകള്‍ എന്നിവരും സഹായം എത്തിച്ചവരില്‍ ഉള്‍പ്പെടുന്നു. ഐടി കമ്പനികളും ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. ആഘോഷങ്ങള്‍ക്കു കരുതിവച്ച തുക ദുരിതാശ്വാസനിധിയിലേക്കു നല്‍കിയവര്‍, വില്‍ക്കാന്‍ വച്ച കമ്പിളിപ്പുതപ്പ് ദുരിതാശ്വാസക്യാംപില്‍ വിതരണം ചെയ്ത ഇതര സംസ്ഥാനക്കാരന്‍, ആദ്യശമ്പളം സംഭാവന നല്‍കിയവര്‍, എല്ലാറ്റിനുമുപരി അണ്ണാന്‍കുഞ്ഞും തന്നാലായതുപോലെ കുട്ടികള്‍ പോലും തങ്ങളുടെ സമ്പാദ്യക്കുടുക്കകളിലെ പണം മുഖ്യമന്ത്രിക്ക് അയച്ചുതന്നതും കൃതജ്ഞതയോടെ ഓര്‍ക്കുന്നു.

തീരുമാനങ്ങള്‍

ജനജീവിതം സാധാരണ നിലയിലാക്കുന്നതിനും നമ്മുടെ നാട് പുനര്‍നിർമിക്കുന്നതിനും താഴെ പറയുന്ന തീരുമാനങ്ങള്‍ മന്ത്രിസഭായോഗം എടുത്തിട്ടുണ്ട്.

1. പ്രളയത്തിന്‍റെ തീവ്രതയും ദുരിതത്തിന്‍റെ കാഠിന്യവും കണക്കിലെടുത്ത് നേരത്തെ പ്രഖ്യാപിച്ച 193 വില്ലേജുകള്‍ക്കു പുറമെ, പുതുതായി 251 വില്ലേജുകള്‍ കൂടി (ആകെ 444 വില്ലേജുകള്‍) പ്രളയബാധിത പ്രദേശങ്ങളായി, പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു.

2. രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനില്‍ക്കുകയോ, മണ്ണിടിച്ചലില്‍ വീട് വാസയോഗ്യമല്ലാതാവുകയുമായ ചെയ്ത ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി 10,000 രൂപ നല്‍കാന്‍ തീരുമാനിച്ചു.

3. പൂര്‍ണ്ണമായും തകര്‍ന്നതോ പൂര്‍ണ്ണമായും വാസയോഗ്യമല്ലാതാവുകയോ ചെയ്ത വീട് ഒന്നിന് 4 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ഇതിനു പുറമെ 3 മുതല്‍ 5 വരെ സെന്‍റ് സ്ഥലം വാങ്ങുന്നതിനായി പരമാവധി 6 ലക്ഷം രൂപയും മാനദണ്ഡപ്രകാരം നല്‍കാന്‍ തീരുമാനിച്ചു.

4.
(a) സര്‍ക്കാര്‍, പൊതുമേഖല, കമ്പനി ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നല്‍കണമെന്നു ജീവനക്കാരോട് അഭ്യര്‍ത്ഥിക്കുകയാണ്.

(b) പൊതുമേഖലാ - സഹകരണ സ്ഥാപനങ്ങളുടെ സിഎസ്ആര്‍/ പൊതു ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

5. ദുരിതാശ്വാസ നിധിയിലേക്കു ലഭിക്കുന്ന സംഭാവനകള്‍ കൈമാറി നല്‍കുന്നതിനു പൊതുമേഖലാ-സഹകരണ ബാങ്കുകള്‍ ഈടാക്കുന്ന കമ്മിഷനുകള്‍, എക്സ്ചേഞ്ച് ചാര്‍ജുകള്‍ ഒഴിവാക്കണമെന്നു സംസ്ഥാന ബാങ്കിങ് സമിതിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. യുഎഇ എക്സ്ചേഞ്ച് വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനു കമ്മിഷന്‍ ഒഴിവാക്കാമെന്നു ബന്ധപ്പെട്ടവര്‍ സമ്മതിച്ചിട്ടുണ്ട്.
6. ദുരിതബാധിതര്‍ക്കു ദുരിതാശ്വാസമായി സര്‍ക്കാര്‍ നല്‍കുന്ന തുക ബാങ്ക് അക്കൗണ്ടുകളിലേക്കു നിക്ഷേപിക്കുന്ന അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.

7. നഷ്ടപ്പെട്ട രേഖകള്‍ നല്‍കുന്നതിന് ഒരു തരത്തിലുള്ള കാലതാമസം വരാതെയും ഫീസ് ഇടാക്കാതെയും സമയബന്ധിതമായി നല്‍കുന്നതിന് അദാലത്തുകള്‍ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ തലത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഫീസ് കൂടാതെ പുതിയ രേഖകള്‍ അനുവദിക്കുന്നതിന് 2018 സെപ്റ്റംബര്‍ 30 വരെ സമയം അനുവദിക്കും. അതോടൊപ്പം സെപ്റ്റംബര്‍ 3 മുതല്‍ 15 വരെയുള്ള തീയതികളില്‍ പ്രത്യേക അദാലത്തുകള്‍ നടത്തും.

8. അദാലത്തുകള്‍ സംഘടിപ്പിക്കുന്നതിനു ജില്ലയില്‍ ചുമതലയുള്ള മന്ത്രിമാരെയും ഒരു സെക്രട്ടറിതല ഉദ്യോഗസ്ഥനെയും പ്രത്യേകം ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. രേഖകള്‍ക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ സൗജന്യമായി സ്വീകരിക്കേണ്ടതും അക്ഷയ കേന്ദ്രങ്ങള്‍ക്കു ലഭ്യമാക്കേണ്ട ഫീസ് സര്‍ക്കാര്‍ നല്‍കാനും തീരുമാനിച്ചു.

9. സമയബന്ധിതമായി ദുരിതാശ്വാസത്തിനുള്ള നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും ഒരു മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു.
ഇ.പി. ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, മാത്യു. ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണു സമിതി അംഗങ്ങള്‍.

10. മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കു നഷ്ടപരിഹാരവും കൃഷിനാശം സംഭവിച്ചവര്‍ക്കു മറ്റ് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കു പുറമെ വിത്തും നല്‍കും.

11. ഒന്നാംഘട്ട പ്രളയബാധ സമയത്തു ബാങ്ക് വായ്പകള്‍ക്കു പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രളയബാധിത പ്രദേശങ്ങള്‍ക്കു കൂടി ബാധകമാക്കും.

12. സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടത്താറുള്ള ഓണാഘോഷ പരിപാടികള്‍ കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഒഴിവാക്കാന്‍ തീരുമാനിച്ചു. ഓണാഘോഷ പരിപാടികള്‍ക്കായി സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ക്കു ലഭ്യമാക്കിയ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

ഓണ്‍ലൈന്‍ സംവിധാനം

1. വിദേശ മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്ന സംഭാവനകള്‍ക്ക് സര്‍വീസ് ചാര്‍ജ് / കമ്മിഷന്‍ ഒഴിവാക്കാന്‍ യുഎഇ എക്സ്ചേഞ്ച് / ലുലു എക്സ്ചേഞ്ച് എന്നീ സ്ഥാപനങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

2. കേന്ദ്ര സര്‍ക്കാരിന്‍റെ Unified Payment Interface (UPI) അധിഷ്ഠിതമായി സംഭാവനകള്‍ ചെയ്യാനുള്ള സംവിധാനവും സംസ്ഥാന സര്‍ക്കാരിന്‍റെ www.kerala.gov.in വെബ്സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

3. ഇത്തരത്തിലുള്ള സംഭാവനകള്‍ക്കുള്ള രസീതും ആദായനികുതി ഇളവിനാവശ്യമായ സര്‍ട്ടിഫിക്കറ്റും തത്സമയം തന്നെ നല്‍കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

4. ബാങ്ക് കൗണ്ടറുകളില്‍ നല്‍കുന്ന തുകയ്ക്ക് ഒരു ദിവസത്തിനകം ആദായനികുതി ഇളവിനാവശ്യമായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും.

5. ഇക്കാര്യത്തില്‍ എന്തെങ്കിലും സഹായമാവശ്യമുണ്ടെങ്കില്‍ 155300 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.