സഹായിക്കൂ, ഇല്ലെങ്കിൽ നാട്ടുകാർ മരിച്ചുപോകും: സജി ചെറിയാൻ

സജി ചെറിയാൻ.

ചെങ്ങന്നൂർ∙ പ്രളയക്കെടുതി രൂക്ഷമായ കേരളത്തിന്റെ ദുരവസ്ഥ വിവരിച്ച് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ. അടിയന്തര സഹായം എത്തിയില്ലെങ്കിൽ ആയിരങ്ങൾ മരിച്ചുപോകുമെന്നു വിലപിച്ച് സജി ചെറിയാൻ മാധ്യമങ്ങളിലൂടെ സഹായം തേടി.

സജി ചെറിയാന്‍ വികാരനിർഭരനായി പറഞ്ഞ വാക്കുകള്‍: 'ദയവു ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്ടര്‍ താ. ഞാന്‍ കാലുപിടിച്ചു പറയാം. ഞങ്ങളെ ഒന്നു സഹായിക്ക്. എന്റെ നാട്ടുകാരു മരിച്ചുപോകും. എന്റെ നാട്ടിലെ പതിനായിരം പേരു മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്. എയര്‍ ലിഫ്റ്റിങ്ങല്ലാതെ വേറെ വഴിയില്ല. രാഷ്ട്രീയ ഇടപെടല്‍ കൊണ്ടു മൽസ്യബന്ധന വള്ളങ്ങള്‍ കൊണ്ടുവന്നു ഞങ്ങളാവുന്നതു ചെയ്യുകയാണ്. ഞങ്ങള്‍ക്കൊന്നും ചെയ്യാനാകുന്നില്ല. എന്റെ വണ്ടിയടക്കം നിലയില്ലാവെള്ളത്തില്‍ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങള്‍ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്. പ്ലീസ്..!'

അതിനിടെ, പ്രളയക്കെടുതി മൂലം രൂപപ്പെട്ട സവിശേഷ സാഹചര്യം ഗുരുതരമായി തുടരുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഏറ്റവും പ്രതിസന്ധി. ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ചയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. അതിനടുത്ത ദിവസം എല്ലാ ജില്ലകളിലും മഴ ദുർബലമാകുമെന്നാണു വിലയിരുത്തൽ. കാസർകോട്, തിരുവനന്തപുരം ജില്ലകളൊഴികെ 12 ജില്ലകളിലും അതീവ ജാഗ്രതാനിർദേശം (റെഡ് അലർട്ട്) തുടരും.