രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത നാല് ബോട്ടുടമകളെ അറസ്റ്റ്‌ ചെയ്തു

ആലപ്പുഴ∙ രക്ഷാപ്രവർത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളിൽ നാലുപേരെ മന്ത്രി ജി.സുധാകരന്റെ നിർദേശ പ്രകാരം അറസ്റ്റ് ചെയ്തു. ലേക്ക്സ് ആൻഡ് ലഗൂൺസ് ഉടമ സക്കറിയ ചെറിയാൻ, റെയിൻബോസ് ഉടമ സാലി, കോസി ഉടമ കുര്യൻ, ആൽബിൻ ഉടമ വർഗീസ് സോണി എന്നിവരെയാണ് ഇതിനകം അറസ്റ്റു ചെയ്തത്. തേജസ് ഉടമ സിബിയെക്കൂടി ഉടൻ അറസ്റ്റുചെയ്ത് ഹാജരാക്കാൻ മന്ത്രി നിർദേശിച്ചു.

കലക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. ബോട്ട് ഡ്രൈവർമാരിൽ പലരും അനധികൃതമായി ലൈസൻസ് വാങ്ങിയതാണെന്ന പരാതി അടിയന്തരമായി പരിശോധിക്കാൻ പോർട്ട് ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്.

രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ടുഡ്രൈവർമാരുടെ ലൈസൻസ് അടിയന്തരമായി സസ്പെൻഡ് ചെയ്യാനും മന്ത്രി നിർദേശിച്ചു. ബോട്ടുകളുടെ ഗതാഗതവുമായി ബന്ധപ്പെട്ട് ജില്ലയിലെ അധികാരിയായ പോർട്ട് സർവയർ, ഉത്തരവാദിത്തം ശരിയായി നിർവഹിച്ചില്ലെന്ന് മന്ത്രി വിലയിരുത്തി. പോർട്ട് ഓഫിസറെ വിളിച്ചുവരുത്തിയ മന്ത്രി ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചു. ഇത് സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാൻ മന്ത്രി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.