മലപ്പുറത്ത് മഴയ്ക്കു ശമനം, തോരാതെ ദുരിതം; 33,000 പേർ ദുരിതാശ്വാസ ക്യാംപുകളിൽ

മലപ്പുറം∙ മഴക്കെടുതി പ്രതിസന്ധി സൃഷ്ടിച്ച മലപ്പുറം ജില്ലയിൽ വെള്ളം ഇറങ്ങിയെങ്കിലും ജനങ്ങൾ ഇപ്പോഴും ദുരിതത്തിൽ. ജില്ലയുടെ വിവിധ ഭാഗങ്ങവിലായി 184 ക്യാംപുകളിൽ 33,000ൽ അധികം ആളുകളാണ് ഇപ്പോഴുമുള്ളത്. വീടുകൾ ശുചീകരിക്കാതെയും നന്നാക്കിയെടുക്കാതെയും ഇവർക്ക് താമസ സ്‌ഥലത്തേക്കു മടങ്ങാനാവില്ല. ശുചീകരണത്തിനും വൈദ്യസഹായത്തിനും ഭക്ഷണമെത്തിക്കാനും നാട്ടുകാരും സന്നദ്ധ സംഘടനകളും ഭരണകൂട സംവിധാനങ്ങളും സജീവമായി രംഗത്തുണ്ട്.

ജില്ലയിൽ പ്രധാന റോഡുകളിലെല്ലാം ഗതാഗതം പുനഃസ്‌ഥാപിച്ചു. താറുമാറായ വൈദ്യുതി വിതരണം പൂർണതോതിൽ പുനഃസ്‌ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. മലയോരത്തെയും തീരദേശത്തെയും ക്യാംപുകളിലാണ് കൂടുതൽ പേർ കഴിയുന്നത്. ഭാരതപ്പുഴയുടെ തീരത്ത് താഴ്‌ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല. അതേസമയം, മഴയ്‌ക്ക് ശമനമുണ്ട്.