പ്രളയത്തിൽ സനിൽ ഏറ്റുവാങ്ങി ദൈവചിത്രങ്ങളുടെ പുണ്യസാന്നിധ്യം

നീലിമംഗലം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിന്റെ കുരിശിൻതൊട്ടി പ്രളയത്തിൽ മുങ്ങിയപ്പോൾ കന്യാമറിയത്തിന്റെയും യേശുവിന്റെയും ചിത്രം ചെറുവിരലിൽ സനിൽകുമാറിന്റെ വീട്ടിലെ പൂജാമുറിയിൽ വച്ചപ്പോൾ.

കോട്ടയം ∙ നന്മ മനസുകൾ ഒന്നിച്ചപ്പോൾ കന്യാമറിയത്തിന്റെയും യേശുവിന്റെയും ചിത്രം ഹൈന്ദവ ഗൃഹത്തിലെ പൂജാമുറിയിൽ പൂണ്യസാന്നിധ്യമായി. നീലിമംഗലം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിന്റെ കുരിശിൻതൊട്ടിയിലാണ് വെള്ളം കയറിയത്. വായനശാലാ – ചാത്തുകുളം റോഡിൽ ഉണ്ണി മേസ്തിരിപ്പടിയിലാണ് കുരിശിൻതൊട്ടി. വെള്ളിയാഴ്ചയാണ് ഇവിടെ വെള്ളംകയറിയത്. ഉടൻ തന്നെ പള്ളിയുടെ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷിജു കെ. ചുമ്മാറിന്റെ നേതൃത്വത്തിൽ ഫോട്ടോകൾ ഇവിടെ നിന്നു മാറ്റി. 

ഇതു കണ്ട സമീപത്തെ വീട്ടുടമ ചെറുവിരലിൽ സനിൽകുമാർ, ഫോട്ടോകൾ വീട്ടിൽ സൂക്ഷിക്കാൻ തയാറാണെന്നു പള്ളി അധികൃതരെ അറിയിച്ചു. ഉടൻ തന്നെ പള്ളി വികാരി പി.യു.കുരുവിള കോറെപ്പിസ്കോപ്പയുടെ അനുമതിയോടെ ഫോട്ടോകൾ സനിൽകുമാറിനെ ഏൽപിച്ചു. സനിൽ ഈ ഫോട്ടോകൾ  വീട്ടിലെ പൂജാമുറിയിൽ വച്ചു. ഹൈന്ദവ ആരാധനാ മൂർത്തികളുടെ ഫോട്ടോ വച്ചിരിക്കുന്ന മുറിയിലാണ് മാതാവിന്റെയും യേശുവിന്റെയും ഫോട്ടോകളും വച്ചിരിക്കുന്നത്. സന്ധ്യയോടെ പൂജാമുറിയിൽ വിളക്ക് കൊളുത്തുന്ന അവസരത്തിൽ മാതാവിന്റെ യും യേശുവിന്റെയും ഫോട്ടോകളിലും വിളക്ക് തെളിച്ചു.