‘യു ആര്‍ മേക്കിങ് ഹിസ്റ്ററി’: കരുത്തായി കലക്ടറുടെ വാക്കുകള്‍, വിഡിയോ

തിരുവനന്തപുരത്തു രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ആത്മവിശ്വാസം പകർന്നുള്ള ജില്ലാ കലക്ടർ ഡോ. കെ. വാസുകിയുടെ വാക്കുകള്‍ വൈറലാകുന്നു. കോട്ടൺഹിൽ സ്കൂളിൽ ദുരിതാശ്വാസ ക്യാംപിലെത്തിയാണ് കലക്ടർ വൊളന്റിയർമാർക്ക് ആത്മവിശ്വാസവും കരുത്തും പകർന്നത്. നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് രാജ്യസേവനമാണെന്നും ഇത് വിലമതിക്കാനാകാത്തതാണെന്നും കലക്ടർ പറഞ്ഞത് നിറകയ്യടിയോടെയാണ് ക്യാംപിലെ വൊളന്റിയർമാർ സ്വീകരിച്ചത്.

‘നിങ്ങൾ എന്തുചെയ്യുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ..? നിങ്ങള്‍ ഇപ്പോൾ സൃഷ്ടിക്കുന്നത് ചരിത്രമാണ്. ഇങ്ങനെയൊരവസരത്തിൽ നമുക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ലോകത്തെ കാണിച്ചു കൊടുക്കുകയാണ്. ദേശീയ, രാജ്യാന്തര മാധ്യമങ്ങൾ വരെ കേരളത്തിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കുകയാണ്. (വിഡിയോ കാണാം)

സ്വാതന്ത്ര്യസമര കാലത്തു പോരാടിയതുപോലെയാണ് ഇപ്പോൾ നമ്മൾ പ്രവർത്തിക്കുന്നത്. നമ്മുടെ നാട്ടിൽനിന്ന് തന്നെ ഇത്രയേറെ സഹായങ്ങളും സാധങ്ങളുമെല്ലാം ക്യാംപിലേക്കു ലഭിക്കുന്നുവെന്നത് ശരിക്കും പ്രശംസനീയമാണ്. എയർപോട്ടിലെത്തുന്ന സാധനങ്ങൾ എടുത്തുപൊക്കുക എന്നതുതന്നെ വലിയ പ്രയാസമുള്ള ജോലിയാണ്.

നിങ്ങൾ ഇപ്പോൾ സ്വമേധയാ ചെയ്യുന്ന ജോലികൾ കൂലിക്കു ചെയ്യിക്കുകയാണെങ്കിൽ കോടികൾ നൽകേണ്ടി വന്നേനെ. സർക്കാർ ഒരുപാടു പണം ചെലവാക്കേണ്ടി വന്നേനെ.’ - കലക്ടർ പറഞ്ഞു. കോളജിൽ തങ്ങൾ ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ‘ഒാ പോട്’ എന്ന് ഉച്ചത്തിൽ ശബ്ദമുണ്ടാക്കാറുണ്ടെന്നും താന്‍ ‘ഓ പോട്’ എന്ന് പറയുമ്പോള്‍ ‘ഓഹോ’ എന്ന് ഏറ്റുപറയാമോ എന്നുമുള്ള കലക്ടറുടെ ചോദ്യത്തിന്, ഉച്ചത്തിൽ ‘ഒാഹോ’ എന്ന മറുപടിയുമായാണ് വൊളന്റിയർമാർ പ്രതികരിച്ചത്.