നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി; 89,000 മെട്രിക്ക് ടണ്‍ അരി സൗജന്യമായി നൽകും

രാംവിലാസ് പസ്വാന്‍

ന്യൂഡൽഹി∙ പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സൗജന്യ അരി നല്‍കാനാവില്ലെന്ന നിലപാട് കേന്ദ്ര ഭക്ഷ്യമന്ത്രാലയം തിരുത്തി. അനുവദിച്ച അരിയുടെ വില ഈടാക്കില്ലെന്ന് കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍ അറിയിച്ചു. കേരളം 1,80,000 മെട്രിക്ക് ടണ്‍ അരി സൗജന്യമായി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ അതു നല്‍കാനാവില്ലെന്നും 89,000 മെട്രിക്ക് ടണ്‍ അരി നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. പക്ഷെ ഇതിനായി ഒരു കിലോയ്ക്ക് 25 രൂപ നിരക്കില്‍ കേരളം 228 കോടി രൂപ നല്‍കണമെന്നായിരുന്നു നിർദേശം. എന്നാൽ സംഭവം വിവാദമായതോടെ പണം വേണ്ടെന്ന് പസ്വാൻ അറിയിക്കുകയായിരുന്നു.

പണം ഉടന്‍ നല്‍കേണ്ടെന്നൊരു ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും നിശ്ചിത സമയ പരിധിക്കുള്ളില്‍ നല്‍കണം. സംസ്ഥാനം പണം നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് ഈ തുക കുറച്ചശേഷമെ നല്‍കൂ എന്നും കേന്ദ്ര ഉത്തരവിൽ പറഞ്ഞിരുന്നു.