ദുരിതാശ്വാസ ക്യാംപുകളിൽ സദ്യ വിളമ്പി കുടുംബശ്രീ പ്രവർത്തകർ

ഓണസദ്യ വിളമ്പുന്ന കുടുംബ ശ്രീ പ്രവർത്തകർ

ആലപ്പുഴ ∙ ദുരിതാശ്വാസ ക്യാംപുകളിൽ കുടുംബശ്രീ ഒരുക്കിയത് ഓണനിറവാണ്. പ്രളയം വിതച്ച ദുരിതത്തിൽ നിന്നും കരകയറി, ഒത്തൊരുമയോടെ ആഘോഷിച്ച ഒരോണം മലയാളികൾക്ക് ഓർമ്മയിൽ പോലുമുണ്ടാകില്ല. കഞ്ഞിക്കുഴി സിഡിഎസിന്റെ ദുരിതാശ്വാസ ക്യാംപിൽ സംഘടിപ്പിച്ചതു സാഹോദര്യത്തിന്റേയും സഹാനുഭൂതിയുടേയും ഓണം. 

കുടുംബശ്രീ കഞ്ഞിക്കുഴി സിഡിഎസിലെ 18 വാർഡുകളുടെയും എഡിഎസിന്റെയും നേതൃത്വത്തിൽ ചേർത്തല എസ്എൻ കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. കഞ്ഞിക്കുഴിയിലെ 18 വാർഡുകളുടെയും നേതൃത്വത്തിൽ ഒരോ വിഭവങ്ങൾ വീതം കൊണ്ടുവന്ന് 2500 പേർക്കുള്ള ഗംഭീര ഓണസദ്യയാണ് കുടുംബശ്രീ വനിതകൾ ഒരുക്കിയത്. പ്രളയജലത്തിൽ എല്ലാം നഷ്ടപ്പെട്ട സഹജീവികൾക്കു തങ്ങളുടെ സ്നേഹം മുഴുവൻ നിറച്ചാണ് അവർ ക്യാംപുകളിലെത്തിയവർക്ക് ഓണസദ്യ വിളമ്പിയത്. ദുരിതാശ്വാസ ക്യാംപിലെത്തിയ ആയിരക്കണക്കിനാളുകളുടെ വയറും മനസ്സും നിറയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കഞ്ഞിക്കുഴിയിലെ കുടുംബശ്രീ പ്രവർത്തകർ.