ലോകബാങ്കിൽനിന്ന് വായ്പയെടുക്കരുതെന്ന് സിപിഎം പറഞ്ഞിട്ടില്ല: തോമസ് ഐസക്

ധനമന്ത്രി തോമസ് ഐസക് (ഫയൽ ചിത്രം)

ആലപ്പുഴ∙ ലോകബാങ്കിൽനിന്നു വായ്പയെടുക്കാൻ പാടില്ലെന്നു സിപിഎം പറഞ്ഞിട്ടില്ലെന്നു മന്ത്രി തോമസ് ഐസക്. നിബന്ധനകൾ ഉണ്ടാകാൻ പാടില്ല എന്നു മാത്രമേ നിലപാടുള്ളൂ. വിദേശ ഏജൻസികൾ ഇടനിലക്കാരായി ഉണ്ടാകില്ല. 'കില' ആയിരിക്കും നടത്തിപ്പ് ഏജൻസി. വിദേശ ഓഡിറ്റിങ്ങും ഉണ്ടാകില്ല. സിഎജി ആയിരിക്കും ഓഡിറ്റിങ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കുന്നതു ചര്‍ച്ച ചെയ്യാന്‍ ലോക ബാങ്ക്, കേന്ദ്ര സംഘങ്ങള്‍ കേരളത്തില്‍ എത്തി. ഇവരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഡല്‍ഹിയില്‍നിന്നാണ് 12 അംഗ ലോകബാങ്ക് സംഘം എത്തിയത്. ഉദാരമായ വ്യവസ്ഥകളോടുകൂടിയ ദീര്‍ഘകാല വായ്പയാണു ലോകബാങ്കിനോടു കേരളം അഭ്യര്‍ഥിക്കുന്നത്. സംഘം 15 ദിവസം കേരളത്തില്‍ തങ്ങി വിശദ പഠനം നടത്തും.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിശദമായി വിലയിരുത്തിയാകും ലോകബാങ്ക് തീരുമാനം. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘത്തില്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയുമുണ്ട്. മുഖ്യമന്ത്രിയും ധനമന്ത്രിയുമടക്കമുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തും. സംസ്ഥാനത്തിന്റെ വായ്പാപരിധി ജിഡിപിയുടെ മൂന്ന് ശതമാനത്തില്‍നിന്നു നാലര ശതമാനമായി ഉയര്‍ത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.