മന്ത്രിമാരുടെ വിദേശയാത്ര കേരളത്തിനായി; തീരുമാനം മാറ്റില്ല: ഇ.പി.ജയരാജൻ

ഇ.പി.ജയരാജൻ

തിരുവനന്തപുരം∙ പ്രളയ ദുരിതാശ്വാസത്തിനു ധനം സമാഹരിക്കാനായി നിശ്ചയിച്ച മന്ത്രിമാരുടെ വിദേശയാത്രയില്‍ മാറ്റമില്ലെന്നു മന്ത്രി ഇ.പി.ജയരാജൻ. മന്ത്രിമാര്‍ നേരിട്ടുപോയാല്‍ കൂടുതല്‍ സഹായം സമാഹരിക്കാം. മന്ത്രിമാര്‍ പോകുന്നതു കേരളത്തെ ദുരിതത്തില്‍നിന്നു കരകയറ്റാനാണ്. ഈ മാസം 10 മുതല്‍ 15 വരെ മന്ത്രിമാര്‍ ജില്ലകളില്‍ കേന്ദ്രീകരിക്കും. വിദേശയാത്ര അതിനുശേഷം മാത്രമായിരിക്കുമെന്നു ഇ.പി.ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു.

ചികിൽസയ്ക്കു യുഎസിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു തടസ്സമാകില്ലെന്നും ജയരാജൻ വ്യക്തമാക്കി. ലോകം ഏറെ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ഇതുവരെ എങ്ങനെയാണോ ഭരണം നടന്നിരുന്നത് അതുപോലെതന്നെ ഇനിയും തുടരുമെന്നും മുഖ്യമന്ത്രി അമേരിക്കയിൽനിന്നു കേരളത്തിലെ ഭരണസംവിധാനം നിയന്ത്രിക്കുമോ എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ അസാന്നിധ്യം ഉണ്ടെങ്കിലും അദ്ദേഹം തന്നെ കാര്യങ്ങൾ തീരുമാനിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ മന്ത്രിമാർക്കും ഓരോ ജില്ല നിശ്ചയിച്ചിട്ടുണ്ട്. പ്രതിരോധത്തിനുള്ള എല്ലാ തയാറെടുപ്പുകളും ആരോഗ്യവകുപ്പ് കൃത്യമായിത്തന്നെ ചെയ്തിട്ടുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.