മെഡിക്കൽ പ്രവേശനത്തിനുള്ള സ്റ്റേ തുടരും; രേഖകള്‍‌ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ∙ സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി. കോളജുകൾ ബുധനാഴ്ചയ്ക്കുള്ളിൽ മറുപടിയും രേഖകളും സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. തീരുമാനം ഉടൻ പറയണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുളള പ്രവേശനത്തിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.  വാദം പറയാന്‍ തയാറായി വരാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം, പാലക്കാട് പി.കെ. ദാസ്, വര്‍ക്കല എസ്ആര്‍ കോളജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ പ്രവേശനാനുമതിയാണു കോടതി സ്റ്റേ ചെയ്തത്. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് ഈവര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിന് അനുമതി നിഷേധിച്ചതെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്‍റെ വാദം. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതോടെ പ്രവേശന നടപടികള്‍ മരവിച്ചിരിക്കുകയാണ്. നാല് സ്വാശ്രയ കോളജുകളിലെ 550 സീറ്റുകളിലേക്കാണ് ഹൈക്കോടതി പ്രവേശനാനുമതി നല്‍കിയിരുന്നത്.